ഇംപീച്ച്‌മെന്റ് എല്ലാത്തിനുമുള്ള പരിഹാരമല്ലെന്ന് ജസ്റ്റിസ് ജെ ചെലമേശ്വര്‍

Justice Chelameswar

ന്യൂഡല്‍ഹി: ഇംപീച്ച്‌മെന്റ് എല്ലാത്തിനുമുള്ള പരിഹാരമല്ലെന്ന് ജസ്റ്റിസ് ജെ ചെലമേശ്വര്‍. ജുഡീഷ്യല്‍ സംവിധാനത്തെ ശരിയായ രീതിയിലേക്ക് നയിക്കുകയാണ് പ്രധാനം. സുപ്രീംകോടതിയുടെ പ്രവര്‍ത്തനത്തില്‍ മാറ്റങ്ങള്‍ വരേണ്ടതുണ്ടെന്നും ജസ്റ്റിസ് ചെലമേശ്വര്‍ അറിയിച്ചു.

കഴിഞ്ഞ ജനുവരിയിലാണ് ചീഫ് ജസ്റ്റിസ്റ്റിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ജസ്റ്റിസ്മാരായ ചെലമേശ്വര്‍ അയ്യറും രഞ്ജന്‍ ഗോഗോയിയും എം ബി ലോകൂറും കുര്യന്‍ ജോസഫും രംഗത്തെത്തിയത്. സുപ്രീംകോടതിയുടെ പ്രവര്‍ത്തനത്തില്‍ മാറ്റങ്ങള്‍ വരേണ്ടതുണ്ട്. അന്‍പതിനായിരത്തിലധികം കേസുകളാണ് സുപ്രീംകോടതിയില്‍ മാത്രം തീര്‍പ്പാകാതെ കിടക്കുന്നത്. ചില സെന്‍സിറ്റീവായ കേസുകള്‍ പ്രത്യേക ബെഞ്ചുകള്‍ക്ക് മാത്രം നല്‍കുന്നത് എന്ത് കൊണ്ടാണ്. ജനങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ ജുഡീഷ്യല്‍ സംവിധാനത്തിന് കഴിയുമോ ചെലമേശ്വര്‍ അയ്യര്‍ കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിന് അയച്ച കത്തില്‍ ഉന്നയിച്ച പ്രധാന ചോദ്യങ്ങളിവയാണ്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കുശേഷം ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ ചീഫ് ജസ്റ്റിസാക്കിയില്ലെങ്കില്‍ താനടക്കം നാല് ജഡ്ജിമാര്‍ ജനുവരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ ആരോപണങ്ങള്‍ ശരിയെന്ന് തെളിയുമെന്നും അദ്ദേഹം പറഞ്ഞു. ഹാര്‍വഡ് സര്‍വകലാശാലയിലെ ഇന്ത്യന്‍ പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ഹാര്‍വഡ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തിലാണു ജസ്റ്റിസ് ചെലമേശ്വര്‍ ഇക്കാര്യം പറഞ്ഞത്. ജുഡീഷ്യറിയിലെ നടപടികളില്‍ സുതാര്യതയില്ലെങ്കില്‍ അത് സംശയത്തിന് ഇടയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം പ്രവര്‍ത്തനരഹിതമാണെന്ന് പറയാനാകില്ല. രണ്ട് ദിവസം മുമ്പാണ് രണ്ട് ഹൈക്കോടതികളിലേക്കുള്ള ജഡ്ജിമാരുടെ ശുപാര്‍ശ കൊളീജിയം നല്‍കിയതെന്നും ചെലമേശ്വര്‍ വ്യക്തമാക്കി. കൊളീജിയം അംഗങ്ങള്‍ തമ്മില്‍ അഭിപ്രായഭിന്നതയുണ്ടെങ്കില്‍ പരസ്പരം കണ്ടുകൂടാന്‍ പാടില്ലെന്ന് അതിനര്‍ഥമില്ലെന്നും ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു.

വിരമിക്കലിന് ശേഷം ഒരു ഗവണ്‍മെന്റ് തസ്തികയിലും തുടരാന്‍ താത്പര്യപ്പെടുന്നില്ലെന്നും ഹര്‍വാര്‍ഡ് ക്ലബിലെ കൂടിക്കാഴ്ചയില്‍ ചെലമേശ്വര്‍ അയ്യര്‍ പറഞ്ഞു.

Top