ലോക സമ്പദ് വളര്‍ച്ച ഇടിയും, ഇന്ത്യയില്‍ പ്രതീക്ഷ; ഐഎംഎഫ്

വാഷിങ്ടൺ: അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ചയിൽ ഇടിവുണ്ടാവുമെന്ന് രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്). ഈ വർഷത്തെ 6.8 ശതമാനത്തിൽനിന്ന് വളർച്ച 6.1 ശതമാനമായി കുറയുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം.

ലോക സമ്പദ് വ്യവസ്ഥയിൽ വരുന്ന വർഷം കാര്യമായ ഇടിവുണ്ടാവുമെന്നാണ്, ഐഎംഎഫ് പുറത്തുവിട്ട വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് പറയുന്നത്. 2022ലെ 3.4 ശതമാനത്തിൽനിന്ന് 2023ൽ വളർച്ച 2.9 ശതമാനായി കുറയും. 2024ൽ ഇത് 3.1 ശതമാനമായി ഉയരുമെന്നും ഐഎംഎഫ് പറയുന്നു.

ഇന്ത്യയെ സംബന്ധിച്ചുള്ള പ്രവചനത്തിൽ കാര്യമായ മാറ്റമില്ലെന്ന് ഐഎംഎഫ് അറിയിച്ചു. മാർച്ച് 31ന് അവസാനിക്കുന്ന വർഷത്തിൽ 6.8 ശതമാനം വളർച്ചയാണ് ഇന്ത്യ രേഖപ്പെടുത്തുക. ഇതിൽ മാറ്റമില്ല. അടുത്ത വർഷം ചെറിയ ഇടിവോടെ 6.1ലേക്കു താഴും. ബാഹ്യമായ ഘടകങ്ങളാണ് ഇതിനു കാരണമാവുകയെന്ന് ഐഎംഎഫ് പറഞ്ഞു. 2024ൽ ഇന്ത്യ 6.8 ശതമാനം വളർച്ചയിലേക്കു തിരിച്ചെത്തുമെന്നും ഐഎംഎഫ് അഭിപ്രായപ്പെട്ടു.

നാലാംപാദത്തിലെ 0.2 ശതമാനം ഇടിവോടെ 2022ൽ ചൈനയുടെ വളർച്ച 3ശതമാനമായി കുറയും. നാൽപ്പതു വർഷത്തിനിടെ ആദ്യമായാണ് ചൈനയുടെ വളർച്ച ലോകശരാശരിക്കു താഴെയാവുന്നത്. 2023ൽ ചൈന 5.2 ശതമാനം വളർച്ചയിലേക്കു തിരിച്ചെത്തും. എന്നാൽ 2024ൽ 4.5 ശതമാനത്തിലേക്കു താഴും. 2023ൽ ലോക സമ്പദ് വ്യവസ്ഥയിലുണ്ടാവുന്ന വളർച്ചയുടെ അൻപതു ശതമാനവും സംഭാവന ചെയ്യുന്നത് ഇന്ത്യയും ചൈനയും ചേർന്നായിരിക്കുമെന്ന് ഐഎംഎപ് പറഞ്ഞു. ലോക സമ്പദ് വ്യവസ്ഥയുടെ ഇടിവിലും ഇന്ത്യ തിളക്കമുള്ള ഇടമായി ശേഷിക്കുമെന്ന് ഐഎംഎഫ് ഗവേഷണ വിഭാഗം ചീഫ് ഇക്കണോമിസ്റ്റും ഡയറക്ടറുമായ പീർ ഒലിവർ ഗൗരിൻചസ് പറഞ്ഞു.

Top