ആ സീന്‍ ഏറെ സങ്കടമുണ്ടാക്കി, പക്ഷെ ഇളയ ദളപതി പരിഹാരം കണ്ടെത്തി തന്നു; ഐ എം വിജയന്‍

ളയ ദളപതി വിജയ് ഇരട്ട വേഷത്തില്‍ അഭിനയിച്ച ബിഗില്‍ നിറഞ്ഞോടുകയാണ്. വനിതാ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായിട്ടായിരുന്നു ചിത്രത്തില്‍ വിജയ് രംഗപ്രവേശനം ചെയ്തത്. സിനിമയുടെ പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. അതേസമയം മലയാളികളുടെ കറുത്ത മുത്ത്, ഫുട്‌ബോള്‍ കളിയുടെ ഇതിഹാസം ഐ എം വിജയന്‍ ചിത്രീകരണത്തിനിടെ തനിക്കുണ്ടായ അനുഭവങ്ങള്‍ തുറന്നു പറയുകയാണ്. കടുത്ത വിജയ് ആരാധകനായ വിജയന്‍ പ്രമുഖ മാധ്യമത്തിനോടാണ് തന്റെ മനസ് തുറന്നത്.

പ്രതിനായകന്റെ വേഷത്തിലാണ് ഐ എം വിജയന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. തനിക്ക് വിജയിയുടെ കൈയ്യില്‍ നിന്ന് നല്ല ഇടി കിട്ടിയെന്ന് താരം പറയുന്നു. എന്നാല്‍ തനിക്ക് ഏറെ വിഷമം ഉണ്ടാക്കിയ ഒരു രംഗം ചിത്രീകരിക്കുകയുണ്ടായി എന്നും വിജയന്‍ പറഞ്ഞു. തികച്ചും വിജയുടെ ഒരു കടുത്ത ആരാധകന്‍ എന്ന നിലയില്‍ ആ രംഗം തന്നെ ഏറെ വേദനിപ്പിച്ചെന്നും ഐ എം വിജയന്‍ പറഞ്ഞു. അത് മറ്റൊന്നുമല്ല വിജയ്‌യെ ചവിട്ടുന്ന രംഗം. സംവിധായകന്‍ രംഗം വ്യക്തമാക്കിയപ്പോള്‍ തന്നെ താന്‍ അദ്ദേഹത്തോട് പറഞ്ഞു അത് ബുദ്ധിമുട്ടാണെന്ന് എന്നാല്‍ വിജയ് സര്‍ അടുത്തെത്തി എന്റെ കൈ എടുത്ത് നെഞ്ചില്‍ വച്ചു. ഇവിടെ ചവിട്ടിക്കോളൂ സര്‍ എന്ന് പറഞ്ഞു. അതോടെയാണ് ധൈര്യം കിട്ടിയത്. അതിനു ശേഷമാണ് ചിത്രം ഷൂട്ട് തുടങ്ങിയത്.

നേരത്തെ ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ ഹിറ്റായിരുന്നു. ഇതോടെ വിജയ് ആരാധകര്‍ ചിത്രത്തിന്റെ റിലീസിനായി കാത്തിരിപ്പ് തുടങ്ങി. മാത്രമല്ല ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിച്ച ട്രെയിലര്‍ എന്ന റെക്കോര്‍ഡ് ബിഗില്‍ നേടിയിരുന്നു. ഷാരൂഖ് ഖാന്റെ സീറോയുടെ ട്രെയിലറിനെയാണ് ബിഗില്‍ പിന്തള്ളിയത്. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. പൃഥ്വിരാജ് പ്രൊഡക്ഷനൊപ്പം ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് വിതരണം. ലോകമെമ്പാടുമായി മൂവായിരത്തോളം സ്‌ക്രീനുകളിലായിരുന്നു ബിഗില്‍ റിലീസ് ചെയ്തത്.

അതേസമയം നിരവധി വിവാദങ്ങള്‍ തുടക്കം മുതല്‍ ചിത്രത്തെ വേട്ടയാടിയിരുന്നു. മാത്രമല്ല ചിത്രം തമിഴ് റോക്കേഴ്‌സ് ഓണ്‍ലൈനില്‍ ചോര്‍ത്തിയതും വന്‍ തിരിച്ചടിക്ക് വഴി വെച്ചിരുന്നു. കൂടാതെ സാങ്കേതിക തകരാര്‍ മൂലം ചിലയിടങ്ങളില്‍ റിലീസ് ദിവസം പ്രദര്‍ശനം തുടങ്ങാന്‍ വൈകുകയും ഇത് വിജയ് ആരാധകരെ ക്ഷുഭിതരാക്കുകയും ചെയ്തിരുന്നു.

Top