അനധികൃത മണല്‍ഖനനക്കേസ്; ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസിന് ഇന്ന് നിര്‍ണായകദിനം

 

ചെന്നൈ: അനധികൃത മണല്‍ ഖനനക്കേസില്‍ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസ് ഇന്ന് നിര്‍ണായക ദിനം. ബിഷപ്പ് പ്രതിയായ മണല്‍ കടത്ത് കേസില്‍ പ്രതിഭാഗം നല്‍കിയ അപ്പീല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷ തള്ളിയ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍. കഴിഞ്ഞ ദിവസമാണ് തിരുനെല്‍വേലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ബിഷപ്പ് അടക്കം ആറു പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.

അനധികൃത മണല്‍ ഖനനക്കേസില്‍ കഴിഞ്ഞ ദിവസം മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസ് ഉള്‍പ്പടെ ആറ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അംബാസമുദ്രത്ത് സഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന് സമീപമുള്ള താമരഭരണി നദിയില്‍ നിന്ന് മണല്‍ കടത്തിയതിനാണ് ബിഷപ്പിനെയും സഭാ വികാരി ജനറലിനെയും നാല് വൈദികരെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസ്, വികാരി ജനറല്‍ ഷാജി തോമസ് മണിക്കുളം, പുരോഹിതന്‍മാരായ ജോര്‍ജ് സാമുവല്‍, ഷാജി തോമസ്, ജിജോ ജെയിംസ്, ജോര്‍ജ് കവിയല്‍ എന്നിവരെ ക്രൈംബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗം തിരുനല്‍വേലി യൂണിറ്റാണ് അറസ്റ്റ് ചെയ്തത്. മൂന്ന് വര്‍ഷത്തിലേറെ പഴക്കമുള്ള കേസില്‍ അന്വേഷണം നടന്നുവരികയായിരുന്നു.

 

Top