മലപ്പുറത്ത് വാഹന പരിശോധനയ്ക്കിടെ അനധികൃത പണവും സ്വര്‍ണവും പിടികൂടി

മലപ്പുറം: തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊലീസും വിവിധ സ്‌ക്വാഡുകളും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയ്ക്കിടെ പിടിച്ചെടുത്തത് 5,44,60,000 രൂപയും 227 ഗ്രാം സ്വര്‍ണവും. ഫ്‌ലൈയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക്സ് സര്‍വൈലന്‍സ് ടീം, പൊലീസ് എന്നിവര്‍ ചേര്‍ന്ന് മാര്‍ച്ച് 29 വരെ നടത്തിയ വാഹന പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.

ഫ്‌ലൈയിങ് സ്‌ക്വാഡ് 15,81,500 രൂപയും, സ്റ്റാറ്റിക്സ് സര്‍വൈലന്‍സ് 25,11,500 രൂപയും പിടിച്ചെടുത്തു. പൊലീസ് പരിശോധനയില്‍ 5,03,67,000 രൂപയും 227 ഗ്രാം സ്വര്‍ണവും പിടികൂടി. അനധികൃതമായി വാഹനത്തില്‍ കടത്തിയ 44.75 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത മദ്യം, 22.75 ലിറ്റര്‍ ബിയര്‍, 4.45 ലിറ്റര്‍ ചാരായം, 33.249 കിലോ ഗ്രാം കഞ്ചാവ്, 451729 പാക്കറ്റ് ഹാന്‍സ്, 41 പാക്കറ്റ് കൂള്‍ലിപ്പ്, 367 പാക്കറ്റ് പാന്‍മസാല, 142 പാക്കറ്റ് സിഗരറ്റ്, 115 പാക്കറ്റ് പുകയില ഉല്‍പന്നങ്ങള്‍, 0.002 കിലോ ഗ്രാം ഹാഷിഷ്, 139.35 ഗ്രാം എംഡിഎംഎ, ഏഴ് പാക്കറ്റ് ചൈനി കൈനി, നാല് സെറ്റ് ഹൂക്ക എന്നിവയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

മൂന്ന് കഞ്ചാവ് ചെടികളും നശിപ്പിച്ചു. ജില്ലയിലെ 16 മണ്ഡലങ്ങളില്‍ ആകെ 48 ഫ്‌ലൈയിങ് സ്‌ക്വാഡുകളാണ് നിരീക്ഷണത്തിനുള്ളത്. ആറ് അംഗങ്ങള്‍ വീതമുള്ള മൂന്ന് സംഘങ്ങളെയാണ് ഓരോ മണ്ഡലത്തിലും നിയോഗിച്ചിരിക്കുന്നത്. 48 സ്റ്റാറ്റിക്സ് സര്‍വൈലന്‍സ് സ്‌ക്വാഡില്‍ ഓരോ മണ്ഡലങ്ങളിലും ആറു വീതം അംഗങ്ങളാണുള്ളത്.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഓരോ മേഖലയിലും പൊലീസ് പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

 

Top