ഫാത്തിമയുടെ മരണം; നടപടി വൈകിയാല്‍ നിരാഹാര സമരമെന്ന് വിദ്യാർഥികളുടെ കൂട്ടായ്‍മ

ചെന്നൈ : മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫ് മരിച്ച സംഭവത്തില്‍ നടപടി വൈകിയാല്‍ നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് ഐഐടി വിദ്യാര്‍ഥികളുടെ സാംസ്‌കാരിക കൂട്ടായ്മയായ ചിന്താബാര്‍. നടപടി വൈകിയാല്‍ റിലേ നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് ചിന്താബാര്‍ സംഘടന ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ആവശ്യമുന്നയിച്ച്‌ വിദ്യാര്‍ഥികള്‍ ഡയറക്ടര്‍ക്ക് നിവേദനം നല്‍കി.

വിദ്യാര്‍ഥിയുടെ മരണത്തില്‍ കേന്ദ്രത്തിന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. ഫാത്തിമയുടെ മരണത്തില്‍ കൃത്യമായ അന്വേഷണം ഉറപ്പ് വരുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍ സുബ്രഹ്മണ്യം പറഞ്ഞിരുന്നു.

ഫാത്തിമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സരയൂ ഹോസ്റ്റലിലെത്തി പരിശോധന നടത്തിയ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി, ഐഐടിയിലെ അധ്യാപകരില്‍ നിന്നും പ്രതികരണം തേടിയിരുന്നു. സ്ഥിതി വിലയിരുത്തി എന്നും സത്യം പുറത്ത് വരുമെന്നും ആര്‍ സുബ്രഹ്മണ്യം വ്യക്തമാക്കി. മതപരമായ വിവേചനം നേരിട്ടെന്ന കുടുംബത്തിന്റെ ആരോപണങ്ങളില്‍ അടക്കം വ്യക്തത ഉണ്ടാകും. അന്വേഷണത്തെ ബാധിക്കുന്ന ഇടപെടല്‍ നടത്തില്ലെന്നും അദ്ദേഹം അറിയിച്ചു.

ഒരാഴ്ചയ്ക്കകം കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് ഫാത്തിമയുടെ പിതാവ് ലത്തീഫ് ആവശ്യപ്പെട്ടിരുന്നു.

Top