പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല; ഐഐടിയില്‍ ഒന്നാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

ഹൈദരാബാദ്: ആന്ധ്ര ഇഡുപുലപായ ഐഐടി ക്യാംപസില്‍ ഒന്നാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. പരീക്ഷ എഴുതാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്. കുട്ടിക്ക് ഹാജറില്ലാത്തതിനാലാണ് പരീക്ഷ എഴുതാന്‍ അനുവദിക്കാതിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

പരീക്ഷയ്ക്ക് തയ്യാറെടുത്ത് ക്ലാസിലെത്തിയെങ്കിലും മഞ്ജുഷിനെ തിരിച്ചയയ്ക്കുകയായിരുന്നു. നിരാശനായ വിദ്യാര്‍ത്ഥി തിരികെ ഹോസ്റ്റല്‍ റൂമിലെത്തി ജീവനൊടുക്കിയതാവാമെന്നാണ് അധ്യാപകര്‍ പറയുന്നത്. പരീക്ഷ കഴിഞ്ഞ് മുറിയിലെത്തിയ സുഹൃത്തുക്കളാണ് മഞ്ജുഷിനെ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

മഞ്ജുഷ് ക്ലാസില്‍ സ്ഥിരമായി മുടങ്ങിയിരുന്നുവെന്നും ഹാജരില്ലെങ്കില്‍ പരീക്ഷയ്ക്കിരുത്തില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നുമാണ് ഐഐടി ഡയറക്ടര്‍ എച്ച്. സുദര്‍ശന്‍ റെഡ്ഢി പറയുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top