ബീഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 84 ആയി

പാട്‌ന:ബീഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് രണ്ടാഴ്ചയ്ക്കിടെ മരിച്ച കുട്ടികളുടെ എണ്ണം 84 ആയി ഉയര്‍ന്നു.രണ്ടു ദിവസത്തിനിടയില്‍ മാത്രം 25 പേരാണു മരിച്ചത്.

മരണനിരക്കു വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ഞായറാഴ്ച മുസാഫര്‍പുരിലെ ആശുപത്രി സന്ദര്‍ശിച്ചു.250 കുട്ടികള്‍ രോഗം ബാധിച്ച് ഇപ്പോള്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

തലച്ചോറിനെ ബാധിക്കുന്ന കടുത്ത പനിയാണ് അക്യൂട്ട് എന്‍സിഫിലിറ്റിസ് സിന്‍ഡ്രോം എന്ന മസ്തിഷ്‌കജ്വരം. ഇതു പരത്തുന്നത് കൊതുകുകളാണ്. പത്തുവയസില്‍ താഴെയുള്ള കുട്ടികളെയാണു സാധാരണയായി ഈ പനി ബാധിക്കുക.

ഡോക്ടര്‍മാര്‍ സാധ്യമായ ചികിത്സ നല്‍കുന്നുണ്ടെന്നും മരുന്നിനും സൗകര്യങ്ങള്‍ക്കും കുറവില്ലെന്നും ബീഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡെ പറഞ്ഞു. പട്ന എയിംസ് ആശുപത്രിയില്‍നിന്ന് ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും വിദഗ്ധസംഘത്തെ സ്ഥലത്തെത്തിച്ചിട്ടുണ്ടെന്നും പാണ്ഡെ പറഞ്ഞു.

Top