ഇന്ത്യന്‍ ഫുട്‌ബോൾ ടീമിന്റെ കോച്ചായി തുടരാന്‍ താല്‍പര്യമുണ്ടെന്ന് ഇഗോര്‍ സ്റ്റിമാക്ക്

കൊല്‍ക്കത്ത : ഇന്ത്യന്‍ ഫുട്‌ബോള്‍ സമീപകാലത്ത് ഏറ്റവും മികച്ച പ്രകടനം നടത്തിയ വര്‍ഷമാണിത്. പങ്കെടുത്ത മൂന്ന് ടൂര്‍ണമെന്റിലും കിരീടം സ്വന്തമാക്കി. തോല്‍വി അറിയാതെയാണ് സുനില്‍ ഛേത്രിയുടെയും സംഘത്തിന്റെയും കുതിപ്പ്. ഇതോടെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യ ഫിഫ റാങ്കില്‍ ആദ്യ നൂറിനുള്ളില്‍ എത്തുകയും ചെയ്തു. ഈ നേട്ടങ്ങള്‍ക്കെല്ലാം കടപ്പെട്ടിരിക്കുന്നത് ഇന്ത്യയുടെ ക്രോയേഷ്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാക്കിനോടാണ്. തുടക്കത്തില്‍ തിരിച്ചടികള്‍ നേരിട്ടെങ്കിലും സ്റ്റിമാക്കിന്റെ ദീര്‍ഘവീക്ഷണം ഫലം കണ്ടു എന്നുതന്നെയാണ് ഇപ്പോള്‍ വ്യക്തമാവുന്നത്.

ഈവര്‍ഷത്തെ ഏഷ്യന്‍ കപ്പ് വരെയാണ് സ്റ്റിമാക്കിന് ഇന്ത്യന്‍ ടീമുമായി കരാറുള്ളത്. ഇപ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ കോച്ചായി തുടരാന്‍ താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്റ്റിമാക്ക്. നാലുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ഏഷ്യന്‍ റാങ്കിംഗില്‍ ആദ്യ പത്തില്‍ എത്തിക്കാന്‍ തനിക്ക് കഴിയുമെന്നും സ്റ്റിമാക്ക് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍… ”കരാര്‍ പുതുക്കിയാല്‍ നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ഏഷ്യയിലെ ഏറ്റവും മികച്ച പത്ത് ടീമുകളിലൊക്കാം. ലോക റാങ്കിംഗില്‍ ആദ്യ 80ലും ഇന്ത്യയെത്തും. ഇതിനായുള്ള തന്റെ പ്രോജക്ടിനെ വിശ്വസിക്കണം.” സ്റ്റിമാക്ക് പറഞ്ഞു.

സ്റ്റിമാക്കിന് കീഴില്‍ ഇന്ത്യ ആകെ 41 മത്സരങ്ങള്‍ കളിച്ചു. 11 ജയം 12 സമനില 18 തോല്‍വി. അവസാന പതിനൊന്ന് കളിയില്‍ ഇന്ത്യ തോറ്റിട്ടില്ല. ഒന്‍പതിലും ജയിക്കുകയും മൂന്ന് കിരീടം സ്വന്തമാക്കുകയും ചെയ്തു. തുടര്‍വിജയങ്ങളേക്കേള്‍ സ്റ്റിമാക്കിന് കീഴില്‍ ഇന്ത്യന്‍ ടീമിന്റെ കേളീശൈലിയില്‍ വന്ന മാറ്റമാണ് ഏറ്റവും ശ്രദ്ധേയം. ഏറെക്കാലമായി പിന്തുടര്‍ന്ന ലോംഗ്‌ബോള്‍ ഗെയിം ഉപേക്ഷിച്ച സ്റ്റിമാക്ക് പന്ത് കൂടുതല്‍ സമയം കൈവശം വച്ച് കളിക്കുന്ന രീതിയിലേക്ക് ടീമിനെ മാറ്റി.

മാത്രമല്ല യുവതാരങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ അവസരം നല്‍കിയ പരിശീലകനും സ്റ്റിമാക്കാണ്. പ്രതീക്ഷിച്ച മികവിലേക്ക് എത്തിയില്ലെങ്കില്‍ സുനില്‍ ഛേത്രിക്കുപോലും ടീമില്‍ സ്ഥാനമുണ്ടാവില്ല എന്നതാണ് ക്രോയേഷ്യന്‍ കോച്ചിന്റെ നിലപാട്.

Top