ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ഇഗാ ഷ്വാന്‍ടെക്കിന്; പുരുഷ ഫൈനലിൽ ജോകോ മുന്നിൽ

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ഇഗാ ഷ്വാന്‍ടെക്കിന്. ഫൈനലില്‍ കരോളിന മുച്ചോവയെ തോല്‍പിച്ച് കിരീടം നിലനിര്‍ത്തി. കളിമണ്‍ കോര്‍ട്ടില്‍ ആധിപത്യം ഉറപ്പിച്ച് ഇഗാ ഷ്വാന്‍ടെക്ക്. നാല് വര്‍ഷത്തിനിടെ മൂന്നാം കിരീടമാണിത്. ആദ്യ ഫൈനലിന്റെ പരിഭ്രമമില്ലാതെ കരോളിന മുച്ചോവ കരുത്ത് മുഴുവനെടുത്ത് പൊരുതി യെങ്കിലും ഇഗയെ വീഴ്ത്താനായില്ല.

ആദ്യ സെറ്റ് 2-6ന് നഷ്ടമായ കരോളിന രണ്ടാം സെറ്റ് 7-5ന് സ്വന്തമാക്കി തിരിച്ചടിച്ചു. 6-4ന്റെ ജയത്തോടെ മൂന്നാം സെറ്റും കളിയും ഇഗ സ്വന്തമാക്കി. 2007ല്‍ ജസ്റ്റിന്‍ ഹെനിന് ശേഷം ഫ്രഞ്ച് ഓപ്പണ്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ വനിതാ താരവുമായി ഇഗാ ഷ്വാന്‍ടെക്ക്. പോളണ്ട് താരത്തിന്റെ നാലാം ഗ്രാന്‍സ്ലാം കിരീടം.

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ചാംപ്യനെ ഇന്നറിയാം. മൂന്നാം സീഡ് നൊവാക് ജോകോവിച്ച് ഫൈനലില്‍ നാലാം സീഡ് കാസ്പര്‍ റൂഡിനെ നേരിടുകയാണ്. ലോക ഒന്നാം നമ്പര്‍ താരം കാര്‍ലോസ് അല്‍കറാസിനെ വീഴ്ത്തിയെത്തുന്ന നൊവാക് ജോകോവിച്ച്. അലക്‌സാണ്ടര്‍ സ്വരേവിനെ നിലം തൊടാന്‍ അനുവദിക്കാതെ തകര്‍ത്ത കാസ്പര്‍ റൂഡ്.

ഒറ്റപ്പോരാട്ടത്തിനപ്പുറം ഇരുവരേയും കാത്തിരിക്കുന്നത് ഫ്രഞ്ച് ഓപ്പണ്‍ കിരീടം. റൂഡിന്റെ വെല്ലുവിളി അതിജീവിച്ചാല്‍ ഗ്രാന്‍സ്ലാം ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടുന്ന താരമെന്ന നേട്ടം ജോകോവിച്ചിന് സ്വന്തം. 22 ഗ്രാന്‍സ്ലാം കിരീടങ്ങളുമായി റാഫേല്‍ നദാലിനൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണിപ്പോള്‍ മുപ്പത്തിയാറുകാരനായ ജോകോവിച്ച്.

മത്സരത്തിൽ ആദ്യ രണ്ട് സെറ്റും ജോകോവിച്ച് സ്വന്തമാക്കി. 7-6 , 6-3 എന്നാണ് സ്‌കോർ

Top