രാജ്യാന്തര മേളയ്ക്ക് നാളെ കൊടിയിറക്കം

26ാമത് രാജ്യാന്തര മേളയ്ക്ക് നാളെ തിരശീല വീഴും. ഇറാന്‍ ,അഫ്ഗാന്‍,തുര്‍ക്കി ,റഷ്യ,നൈജീരിയ,ആഫ്രിക്ക തുടങ്ങി 60 ലധികം രാജ്യങ്ങളില്‍ നിന്നുള്ള 173 ചിത്രങ്ങളാണ് ഇക്കുറി മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. മത്സര വിഭാഗത്തില്‍ ഇക്കുറി പ്രദര്‍ശിപ്പിച്ച പകുതി ചിത്രങ്ങളും ഒരുക്കിയത് വനിതാ സംവിധായകരായിരുന്നു.സ്പാനിഷ് ചിത്രം ‘കമീല കംസ് ഔട്ട് റ്റു നെറ്റ്’,നതാലി അല്‍വാരിസ് മീസെന്‍ സംവിധാനം ചെയ്ത ‘ക്ലാരാ സോല’, ക്രോയേഷ്യന്‍ ചിത്രം ‘മ്യൂറീന’, ദിന അമീര്‍ സംവിധാനം ചെയ്ത ‘യു റീസെമ്പിള്‍ മി’, കമീലാ ആന്റിനിയുടെ ‘യൂനി’,’കോസ്റ്റ ബ്രാവ ലെബനന്‍’ എന്നീ ചിത്രങ്ങള്‍ പ്രേക്ഷകര്‍ നിറഞ്ഞ സദസില്‍ വരവേറ്റു. താരാ രാമാനുജം സംവിധാനം ചെയ്ത ‘നിഷിദ്ധോ’, കൃഷാന്ത് സംവിധാനം ചെയ്ത ‘ആവാസ വ്യൂഹം’, വിനോദ് രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം ‘കൂഴങ്കല്‍’, ‘ഐ ആം നോട്ട് ദി റിവര്‍’, ‘ഝലം’ എന്നീ ഇന്ത്യന്‍ മത്സര ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണം ലഭിച്ചു.

ഓസ്‌കാര്‍ നോമിനേഷന്‍ നേടിയ ‘ഡ്രൈവ് മൈ കാര്‍’, കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം ലഭിച്ച ‘റിപ്പിള്‍സ് ഓഫ് ലൈഫ്’, ‘പ്രയേഴ്‌സ് ഫോര്‍ ദി സ്റ്റോളന്‍’, ‘അഹെഡ്സ് നീ’, വെനീസ് ഫിലിം ഫെസ്റ്റിവലില്‍ അംഗീകാരം നേടിയ ‘സണ്‍ ചില്‍ഡ്രന്‍’,ഏഷ്യന്‍ വേള്‍ഡ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായ ‘ബ്രൈറ്റന്‍ ഫോര്‍ത്ത്’, ‘ബ്രദര്‍ കീപ്പര്‍’, ‘ഹൈവ്’, തുടങ്ങിയ ചിത്രങ്ങള്‍ മേളയില്‍ പ്രേക്ഷക പ്രീതി നേടി. രണ്ടു തവണ ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ഇറാനിയന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദിയുടെ ‘എ ഹീറോ’ എന്ന ചിത്രത്തെയും നിറഞ്ഞ കയ്യടിയോടെ പ്രേക്ഷകര്‍ ഏറ്റെടുത്തു.

അഫ്ഗാനിലെ സംഘര്‍ഷഭരിതമായ ജീവിത സാഹചര്യങ്ങളും അതിജീവനവും പശ്ചാത്തലമാക്കിയ അഞ്ചു ചിത്രങ്ങളുടെ പ്രദര്‍ശനവും ഇത്തവണ മേളയുടെ മാറ്റ് കൂട്ടി. ബംഗാളി സംവിധായകനായ ബുദ്ധദേവ് ദാസ് ഗുപ്ത, നടന്‍ ദിലീപ് കുമാര്‍, ലതാ മങ്കേഷ്‌കര്‍, കെ എസ് സേതുമാധവന്‍, കെ പി എ സി ലളിത തുടങ്ങി എട്ടു ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് മേള ചിത്രാര്‍പ്പണം ഒരുക്കി.

ഐസിസിന്റെ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദ്ദിഷ് സംവിധായിക ലിസ ചലാന്‍, ബംഗ്ലാദേശ് നടി അസ്‌മേരി ഹഖ്, അനുരാഗ് കശ്യപ്, വെട്രിമാരന്‍, ഗിരീഷ് കാസറവള്ളി, ഡോ ബോബി ശര്‍മ്മ ബറുവ, ഡോ രശ്മി ദൊരൈസ്വാമി, അശോക് റാണെ, അമൃത് ഗാംഗര്‍, രേഖ ദേശ്പാണ്ഡെ തുടങ്ങിയ പ്രതിഭകളുടെ സാന്നിധ്യം കൊണ്ടും ഇത്തവണത്തെ മേള ശ്രദ്ധേയമായി. പ്രതിനിധികള്‍ക്ക് കെ എസ് ആര്‍ ടി സി ബസിലും ഓട്ടോയിലും സൗജന്യ സഞ്ചാരമൊരുക്കിയും ഇത്തവണ മേള വൈവിധ്യമറിയിച്ചു. രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നിറം പകരാന്‍ ഇത്തവണ ടാഗോര്‍ തിയേറ്ററിലും നിശാഗന്ധിയിലും സായന്തനങ്ങളില്‍ അരങ്ങേറിയ വിവിധ സാംസ്‌കാരിക പരിപാടികളില്‍ ആയിരങ്ങളാണ് പങ്കുചേര്‍ന്നത്.

Top