ട്രാഫിക് നിയമം ലംഘിച്ചാല്‍ ഇനി പൊലീസുകാരുടെ കൈയില്‍ നിന്നും പണം പോകും

തിരുവനന്തപുരം: ട്രാഫിക് നിയമം ലംഘിച്ചാല്‍ ഇനി പൊലീസുകാരുടെ കൈയില്‍ നിന്നും പണം പോകും. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്ന, പൊലീസ് വാഹനങ്ങള്‍ ഓടിക്കുന്ന ഉദ്യോഗസ്ഥരില്‍നിന്നും പിഴ ഈടാക്കണമെന്ന് ഡിജിപി ഉത്തരവിട്ടു. ഉദ്യോഗസ്ഥര്‍ പിഴ അടച്ചതിന്റെ വിശദാംശങ്ങള്‍ പത്ത് ദിവസത്തിനകം അറിയിക്കണമെന്നും ഡിജിപി നിര്‍ദേശിച്ചു.

ഫൈനടയ്ക്കാന്‍ സര്‍ക്കാര്‍ പണം ചെലവാക്കില്ല. പകരം ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്ന പൊലീസ് ഡ്രൈവര്‍മാര്‍ തന്നെ പിഴ ഈടാക്കണമെന്നാണ് നിര്‍ദേശം. ഇതോടെ നിയമലംഘകരായ പൊലീസുകാര്‍ക്ക് മേല്‍ കടിഞ്ഞാണിടാന്‍ ഡിജിപി തീരുമാനിക്കുകയായിരുന്നു. സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റ് ധരിക്കാതെ വണ്ടി ഓടിക്കുക, സിഗ്‌നല്‍ ലൈറ്റ് ലംഘിക്കുക തുടങ്ങിയ നിരവധി നിയമ ലംഘനങ്ങളാണ് പൊലീസിനെതിരെ ലഭിക്കുന്നത്.

പൊലീസ് വാഹനങ്ങള്‍ നിയമങ്ങള്‍ ലംഘിക്കുന്നത് പതിവായതോടെയാണ് ഡിജിപിയുടെ ഉത്തരവ്. എഐ ക്യാമറകള്‍ സ്ഥാപിച്ചതോടെയാണ് പൊലീസ് വാഹനങ്ങളുടെ നിയമലംഘനങ്ങള്‍ കണ്ടെത്താനായത്. ഇതില്‍ നടപടി സ്വീകരിക്കാത്തതിനെതിരെ വ്യാപകമായി വിമര്‍ശനവും ഉയര്‍ന്നിരുന്നു. എന്നാല്‍ പിഴ ലക്ഷങ്ങള്‍ കടന്നതോടെ നടപടി കടുപ്പിക്കാന്‍ തീരുമാനിക്കുകയാണ് ഡിജിപി.

 

Top