ജാഗ്രത ! അസഭ്യ പോസ്റ്റിട്ടാല്‍ ഇനി കുടുങ്ങും, നിലപാട് വ്യക്തമാക്കി സുപ്രീം കോടതി

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇനി ജാഗരൂകരാകണം. സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളില്‍ അസഭ്യവും, സംസ്‌കാരശൂന്യവുമായ പോസ്റ്റുകള്‍ ഇടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി സുപ്രീം കോടതി. ഇത്തരം പോസ്റ്റുകള്‍ക്കെതിരെയെടുക്കുന്ന കേസുകള്‍ മാപ്പ് പറയുന്നതുകൊണ്ട് റദ്ദാക്കാനാകില്ലെന്നും, അസഭ്യമായ പോസ്റ്റുകള്‍ ഇടുന്നവര്‍ അതിന്റെ പ്രത്യാഘാതം നേരിടാന്‍ തയ്യാറാകണം എന്നും സുപ്രീം കോടതി നിരീക്ഷിച്ചു. വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ അസഭ്യ പോസ്റ്റിട്ട നടനും തമിഴ് നാട് MLAയുമായ എസ്.വി ശേഖറിനെതിരായ കേസ് റദ്ദാക്കാന്‍ വിസമ്മതിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ എതിരായ പോസ്റ്റ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത എസ്.വി ശേഖറിനെതിരെ ചെന്നൈ, കരൂര്‍, തിരുനല്‍വേലി എന്നിവിടങ്ങളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ശേഖര്‍ സുപ്രീം കോടതിയെ സമീപിച്ചത്. മറ്റാരോ എഴുതിയ പോസ്റ്റ് ഷെയര്‍ ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും, തെറ്റ് തിരിച്ചറിഞ്ഞപ്പോള്‍ അത് ഡിലീറ്റ് ചെയ്തുവെന്നും ശേഖറിന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ വാദിച്ചു.

കണ്ണ് അസുഖത്തിന് മരുന്ന് ഉപയോഗിച്ചിരുന്നതിനാല്‍ വായിക്കാതെയാണ് പോസ്റ്റ് ഷെയര്‍ ചെയ്തത് എന്നും ശേഖറിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുക എന്നത് ഒഴിച്ചുകൂടാന്‍ ആകാത്ത ഒന്നല്ല. എന്നാല്‍ അസഭ്യമായ പോസ്റ്റുകള്‍ ഇടുന്നവര്‍ അതിന്റെ പ്രത്യാഘാതം നേരിടാന്‍ തയ്യാറാകണം – ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സമൂഹ മാധ്യമ പോസ്റ്റുകള്‍ ഇടുമ്പോള്‍ വളരെ അധികം ജാഗ്രത പാലിക്കണമെന്നും കോടതി നിരീക്ഷിച്ചു.

Top