150 രൂപ മുടക്കിയെങ്കില്‍ അവര്‍ക്ക് സിനിമ നിരൂപണം ചെയ്യാനുള്ള അധികാരമുണ്ട; അജു വര്‍ഗീസ്

തിരുവനന്തപുരം: സിനിമാ നിരൂപണങ്ങളെ പിന്തുണച്ച് നടന്‍ അജു വര്‍ഗീസ്. ഫീനിക്‌സിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സിനിമാ റിവ്യൂകളെക്കുറിച്ച് അജു വര്‍ഗീസ് നിലപാട് അറിയച്ചത്. ഹാര്‍ഡ് ക്രിട്ടിസിസം സിനിമയ്ക്ക് നല്ലതാണെന്നും അജു വര്‍ഗീസ് പറഞ്ഞു.

ഫിലിം റിവ്യൂ ചെയ്യാന്‍ പാടില്ലെന്ന് നിയമമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. അത് മാറാത്തിടത്തോളം കാലം നമ്മള്‍ സംസാരിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 150 രൂപ മുടക്കിയെങ്കില്‍ അവര്‍ക്ക് നിരൂപണം ചെയ്യാനുള്ള അധികാരമുണ്ട്. ഒരു ഹോട്ടലില്‍ കയറി കഴിച്ചിട്ട് ഭക്ഷണം മോശമാണെങ്കില്‍ താന്‍ പറയും. താന്‍ ഭാഗമാകുന്ന മലയാളസിനിമകള്‍ കലയേക്കാളും ഒരു ഇന്‍ഡസ്ട്രിയല്‍ പ്രോഡക്ട് ആണെന്നും അജു അഭിപ്രായപ്പെട്ടു.

ഞാന്‍ പലപ്പോഴും വാണിജ്യസിനിമകളാണ് ചെയ്യാറ്. അതൊരു ഉത്പ്പന്നമാണ്. നമ്മള്‍ വിപണിയില്‍നിന്ന് ഒരുത്പ്പന്നം വാങ്ങുമ്പോള്‍ ഐ.എസ്.ഐ മുദ്രയുണ്ടെങ്കില്‍, അത്രയും ഉറപ്പുണ്ടെങ്കിലാണ് വാങ്ങാറ്. മലയാള സിനിമ എല്ലാവരും ഉറ്റുനോക്കുന്ന ഇന്‍ഡസ്ട്രിയാണ്. ഹാര്‍ഡ് ക്രിട്ടിസിസം സിനിമയ്ക്ക് നല്ലതാണ്. എന്തെങ്കിലും നെഗറ്റീവ് ഇല്ലാതെ അങ്ങനെ പറയില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു നടനെ ഇഷ്ടമല്ലെങ്കിലും പ്രേക്ഷകനെ ചിലപ്പോള്‍ ആ സിനിമ തൃപ്തിപ്പെടുത്താറുണ്ട്. സിനിമകള്‍ക്ക് അങ്ങനെയൊരു ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നു.

ഒരു നടനെ ഇഷ്ടപ്പെടാതെ സിനിമ കാണാന്‍ വന്ന് ആളുകള്‍ അദ്ദേഹത്തെ ഇഷ്ടപ്പെട്ട് തിരിച്ചുപോയ പ്രദര്‍ശനത്തിലും ഞാന്‍ ഇരുന്നിട്ടുണ്ട്. നല്ലതാണെങ്കില്‍ പ്രേക്ഷകര്‍ നല്ലതുപറഞ്ഞിട്ടുണ്ട്. അല്ലെങ്കില്‍ ഒരിക്കലും എനിക്കൊന്നും സിനിമ കിട്ടില്ല. മുന്‍വിധിയോടെ ഒരാളും വരുന്നുണ്ടെന്ന് തോന്നുന്നില്ല. 150 രൂപ പോകുന്നതിനേക്കാള്‍ തോന്നിയിട്ടുള്ളത് നമുക്കിഷ്ടമുള്ളൊരാളെ കാണാന്‍ നമ്മള്‍ പോകുമ്പോള്‍ അവര്‍ സ്‌ക്രീനില്‍ നമ്മളെ നിരാശപ്പെടുത്തുമ്പോള്‍ തോന്നുന്ന സൗന്ദര്യപ്പിണക്കമാണിതെന്നാണ് തോന്നിയിട്ടുള്ളത്. അടുത്ത പടം വരുമ്പോള്‍ അവരത് മറക്കും. എല്ലാം പെര്‍ഫെക്റ്റാവുന്നത് സിനിമയില്‍ ബുദ്ധിമുട്ടാണെന്നും അജു വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

Top