അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ നമുക്ക് ഒരു പ്രാവശ്യം ക്ഷമിച്ചു കൂടെ; കെ എസ് ചിത്രക്ക് പിന്തുണയുമായി ജി.വേണുഗോപാല്‍

യോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനം നാമം ജപിച്ചും വിളക്കു കൊളുത്തിയും ആചരിക്കണമെന്ന കെ.എസ്.ചിത്രയുടെ വിഡിയോ വിവാദമായതോടെ ചിത്രക്ക് പിന്തുണയുമായി ജി.വേണുഗോപാല്‍. സമൂഹമാധ്യമ കുറിപ്പിലൂടെയാണ് ഗായകന്‍ നിലപാട് വ്യക്തമാക്കിയത്. ഏതാനും ദിവസങ്ങളായി ചിത്രയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇതേത്തുടര്‍ന്ന് നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നിരിക്കുന്നത്.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ

‘ഇക്കഴിഞ്ഞ അന്‍പത് വര്‍ഷത്തിലേറെയായ് കെ.എസ്.ചിത്രയെ അറിയാം. കഴിഞ്ഞ ദിവസങ്ങളില്‍ ചിത്രയുടേതായ് ഒരു വിഡിയോ വന്നത് സമൂഹമാധ്യമങ്ങളില്‍ കാണാനിടയായി. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ പ്രാര്‍ഥനാനിരതരാവേണ്ടതിനെക്കുറിച്ചാണ് വിഡിയോ. തുടര്‍ന്ന് ആ മഹാഗായികയെ, ആരും സ്‌നേഹിച്ചു പോകുന്ന വ്യക്തിത്വത്തെ അപമാനിച്ചും അവരെ ഒറ്റപ്പെടുത്തേണ്ട ആവശ്യകതയെക്കുറിച്ചും നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ഇന്നുവരെ യാതൊരു വിധത്തിലുമുള്ള കോണ്‍ട്രവേഴ്‌സികളിലും ഉള്‍പ്പെടാത്ത ചിത്രയെ സംബന്ധിച്ചിടത്തോളം ഇതെല്ലാം വല്ലാത്ത സങ്കടമാണുണ്ടാക്കിയിട്ടുള്ളത്. ഇക്കഴിഞ്ഞ നാല്പത്തിനാല് വര്‍ഷങ്ങളില്‍ ചിത്ര പാട്ട് പാടുക മാത്രമേ ചെയ്തിട്ടുള്ളൂ. വായനയോ, എഴുത്തോ, രാഷ്ട്രീയാഭിമുഖ്യമോ ചിത്രയ്ക്കില്ല. ഈ ഒരു വിഷയത്തിലും ചിത്രയെ സംബന്ധിച്ചിടത്തോളം ഭാരതത്തിലെ ഒരു വലിയ അമ്പലവും അതിനോടുള്ള ഭക്തിയും മാത്രം!

സംഗീതം, ഭക്തി, സാധന, സ്‌നേഹം, സമഭാവന, ഇതിനപ്പുറമൊന്നും അവരുടെ ചിന്താമണ്ഡലത്തിലില്ല. ചിത്ര ചെയ്ത ജോലിയുടെ ആഴവും വ്യാപ്തിയും നോക്കിയാല്‍ ഒരു കാര്യം മനസ്സിലാകും. അവര്‍ പാടിയ ഓരോ പാട്ടിലും തൊണ്ണൂറ് ശതമാനമോ അതിലധികമോ അവര്‍ സംഭാവന ചെയ്തിട്ടുണ്ട്. ശാരീരികമായി വിഷമതകളനുഭവിക്കുമ്പോഴും ഒരു വേദിയില്‍ പോലും ചിത്രയുടെ ശബ്ദമിടറി ഞാന്‍ കേട്ടിട്ടില്ല. ഈ ഭൂമിയിലേക്ക് പാടുക എന്ന കര്‍മമനുഷ്ഠിക്കാന്‍ മാത്രം വന്നു ചേര്‍ന്ന ഒരു മഹാ പ്രതിഭയാണ് ചിത്ര എന്നത് എല്ലാവര്‍ക്കും അറിയാവുന്ന ഒരു സത്യം മാത്രം.

ഇത്രയും ഗാനങ്ങള്‍ നമുക്ക് പാടിത്തന്ന ചിത്ര പറഞ്ഞതിനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ നമുക്ക് ഒരു പ്രാവശ്യം ക്ഷമിച്ചു കൂടെ വൈകുന്നേരം നാല് നാമം ജപിക്കെടാ, ഞായറാഴ്ച തോറും പള്ളിയില്‍ പോ, അഞ്ച് നേരം നിസ്‌ക്കരിക്കണം എന്നൊക്കെ ഉപദേശിക്കുന്ന അമ്മമാരും മുതിര്‍ന്ന ചേച്ചിമാരുമില്ലാത്ത ഒരു വിപ്ലവകാരിയുടെ വീട് പോലുമുണ്ടാകില്ല. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ ആരും അവരെ ഉപേക്ഷിക്കുകയോ ബന്ധം വേര്‍പെടുത്തുകയോ ചെയ്യാറില്ല. സമൂഹമാധ്യമമാകുന്ന ഈ പുതിയ കളിപ്പാട്ടത്തില്‍ നമ്മള്‍ മലയാളികള്‍ അഭിരമിക്കുന്നു. ധൈര്യപൂര്‍വം നമ്മള്‍ അതിലൂടെ നേരിന്റെ ഒരു അരിക് ചേര്‍ന്ന് നടക്കാറുണ്ട് പലപ്പോഴും. ചിലപ്പോള്‍ കര്‍ശനമായ തിട്ടൂരങ്ങളും നമ്മള്‍ പുറപ്പെടുവിക്കാറുണ്ട്, ചിത്രയുടെ കാര്യത്തില്‍ എന്ന പോലെ.

നമ്മള്‍ മലയാളികള്‍ക്കു ലോകോത്തരം എന്ന ലേബലില്‍ സംഗീത ലോകത്തിന്റെ നെറുകയില്‍ ചൂടിക്കാന്‍ ഒരു ചിത്രയും ഒരു യേശുദാസുമൊക്കെയാണുള്ളത്. ഒരു മനുഷ്യായുസ്സില്‍ ചെയ്യാന്‍ സാധിച്ചതില്‍ എത്രയോ അധികം ഇവര്‍ ചെയ്തിരിക്കുന്നു. അത് മുഴുവന്‍ കേട്ടാസ്വദിക്കാനും കൃത്യമായി വിലയിരുത്താനും നമുക്കും പോരാ ഒരു മനുഷ്യായുസ്സ്. ഈ വ്യക്തികളോട് നിങ്ങള്‍ക്ക് നിസ്സഹകരിക്കാം. വാക്കുകള്‍ മുഖവിലക്കെടുക്കാതിരിക്കാം. ഇവരാരും രക്തം ചീന്തിയ വഴികളിലൂടെ വന്ന് അധികാരശ്രേണികളിലിരിക്കുന്നവരല്ല. ഇവര്‍ ശ്രുതിയിലും താളത്തിലും ഭാവാത്മകമായി നമ്മുടെ ഗാനലോകത്ത് ചിരപ്രതിഷ്ഠ നേടിയവരാണ്. അവരെ വേദനിപ്പിക്കാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം എന്ന് മാത്രമാണ് എന്റെ അഭ്യര്‍ഥന’ എന്ന് ജി.വേണുഗോപാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Top