വിഴിഞ്ഞം സമരത്തില്‍ സമവായം; കർദിനാൾ ക്ലിമിസ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: കർദിനാൾ ക്ലിമിസ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി. വിഴിഞ്ഞം സമരത്തില്‍ സമവായം ഉണ്ടാക്കാനായിരുന്നു ചര്‍ച്ച. ആ‌ർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ, സമരസമിതി ജനറൽ കൺവീനർ യൂജിൻ പെരേരെ എന്നിവർ ചർച്ചക്കെത്തി. ഇനിയൊരു സംഘർഷം ഒഴിവാക്കണമെന്നാണ് പൊതുവിലുണ്ടായ ധാരണ.

ലത്തീൻ സഭ നേതാക്കൾ ചീഫ് സെക്രട്ടറിയുമായി നേരത്തെ ചർച്ച നടത്തിയിരുന്നു. എന്തും സംഭവിക്കാവുന്ന സ്ഥിതിയിലേക്ക് വിഴിഞ്ഞം മാറിയതോടെയാണ് അനുനയനീക്കങ്ങൾ നടക്കുന്നത്. കർദിനാള്‍ ക്ലിമിസ് കാതോലിക്കാ ബാവ മുൻകെ എടുത്താണ് ചീഫ് സെക്രട്ടറിയും ലത്തീൻ രൂപതയും തമ്മിലെ ചർച്ചക്ക് കളമൊരുക്കിയത്.

അതേസമയം തുറമുഖ നിർമ്മാണം നിർത്തിവെക്കണമെന്ന തർക്ക വിഷയത്തിൽ ധാരണയായിട്ടില്ല. ആ‌ർച്ച് ബിഷപ്പ് അടക്കമുള്ളവർക്കെതിരായ കേസും പ്രശ്‍നമാണ്. തീരത്തെ സംഘർഷത്തിലും പൊലീസ് സ്റ്റേഷൻ ആക്രമണത്തിലും കേസെടുത്തെങ്കിലും അറസ്റ്റിലേക്ക് ഉടൻ പൊലീസ് കടക്കാത്തതും സംഘർഷം ഒഴിവാക്കാനാണ്.

തീരശോഷണം പഠിക്കാനുള്ള വിദഗ്ധ സമിതിയിലേക്ക് സമരസമിതി നിർദ്ദേശിക്കുന്ന ഒരാളെ കൂടി അംഗമാക്കണമെന്ന ഒത്തുതീർപ്പ് നിർദ്ദശം പരിഗണനയിലാണ്. മാറാട് മോഡലിൽ ഗാന്ധിസ്മാരകനിധിയും ഒത്ത് തീർപ്പിന് ഇറങ്ങുന്നു. ചർച്ചകൾക്കായി കോർഗ്രൂപ്പ് ഉണ്ടാക്കി. ഗാന്ധിസ്മാരകനിധി ചെയർമാൻ എൻ രാധാകൃഷ്ണൻ, ജസ്റ്റിസ് ഹരിഹരൻ നായർ, ടി പി ശ്രീനിവാസൻ, ജോർജ്ജ് ഓണക്കൂർ എന്നിവരാണ് കോർ ഗ്രൂപ്പിലുള്ളത്.

Top