പരീക്ഷണം വിജയിച്ചാല്‍ അടുത്ത വര്‍ഷം 400 എല്‍ എന്‍ ജി ബസുകള്‍ പുറത്തിറക്കും; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: അന്തരീക്ഷമലിനീകരണം ഒഴിവാക്കി ചിലവ് കുറച്ച് സര്‍വ്വീസ് നടത്താനാണ് കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. സംസ്ഥാനത്തെ പൊതു ഗതാഗത രംഗത്തെ ഇന്ധന ചിലവ് കുറയ്ക്കുന്നതിന് വേണ്ടി ഹരിത ഇന്ധനം ഉപയോഗിച്ചുള്ള ആദ്യ എല്‍.എന്‍, ജി, എയര്‍ കണ്ടീഷന്‍ ബസ് സര്‍വ്വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന സര്‍വ്വീസുകള്‍ വിജയകരമായാല്‍ ഘട്ടം ഘട്ടമായി കെഎസ്ആര്‍ടിസി ബസുകള്‍ എല്‍.എന്‍.ജിലേക്കും , സി.എന്‍.ജിക്കം മാറും . ഇന്ധന വില ഓരോ നിമിഷവും കുതിച്ചുയരുമ്പോള്‍ ചിലവ് കുറയ്ക്കാനാണ് ഡീസല്‍ ബസുകള്‍ എല്‍എന്‍ജി , സി എന്‍ജി എന്നിവയിലേക്ക് മാറ്റുന്നത്. 400 ബസുകള്‍ എല്‍.എന്‍.ജിയിലേക്കും, 3000 ബസുകള്‍ സിഎന്‍ജിയിലേക്കും മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു .

400 ബസുകള്‍ എല്‍ എന്‍ ജിയിലേക്ക് മാറ്റുന്നതിന് മുന്നോടിയായി സര്‍വ്വീസുകളുടെ നിലവാരം ഇപ്പോള്‍ പരിശോധിച്ച് വരികയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ പറഞ്ഞു. 3 മാസത്തെ താല്‍ക്കാലിക പെര്‍മിറ്റ് എടുത്തിട്ടാണ് പെട്രോനെറ്റിന്റെ രണ്ട് എല്‍ എന്‍ ജി ബസുകള്‍ സാങ്കേതികസാമ്പത്തിക സാധ്യതാ പഠനം നടത്തുന്നത്.

ഒരു മാസത്തിന് ശേഷം മൂന്നാര്‍ പോലെയുള്ള മലയോര്‍ റൂട്ടുകളില്‍ ആറ് ടണ്‍ വഹിച്ചുള്ള സര്‍വ്വീസും പരിശോധിക്കും ഇതിന് ശേഷം പെട്രോനെറ്റിലേയും, കെഎസ്ആര്‍ടിസിയിലയും എഞ്ചിനീയര്‍മാരുടെ പരിശോധനയ്ക്ക് ശേഷം തീരുമാനം കൈക്കൊള്ളുമെന്നും സിഎംഡി പറഞ്ഞു.

Top