സിഖുകാര്‍ യാത്ര ചെയ്താല്‍ വിമാനം അപകടത്തിലാക്കും; എയര്‍ഇന്ത്യ വിമാനങ്ങളില്‍ സുരക്ഷ ഭീഷണി

ടൊറന്റോ: എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് ഖലിസ്താന്‍ വിഘടനവാദി നേതാവിന്റെ ഭീഷണി. തുടര്‍ന്ന് എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കണമെന്ന് കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടു. കാനഡയിലേക്കും, തിരിച്ച് ഇന്ത്യയിലേക്കും പോകുന്ന എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ ഹൈക്കമ്മീഷണറാണ് എയര്‍ ഇന്ത്യന്‍വിമാനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കാന്‍ കനേഡിയന്‍ അധികൃതരോട് നിര്‍ദേശിച്ചിരിക്കുന്നത്.

19-ന് എയര്‍ ഇന്ത്യ വിമാനത്തില്‍ സിഖുകാര്‍ യാത്ര ചെയ്യരുതെന്നും അതു ജീവന്‍ അപകടത്തിലാക്കുമെന്നും നിരോധിത സിഖ് സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ (എസ്.എഫ്.ജെ.) തലവന്‍ ഗുര്‍പത്വന്ത് സിങ് പന്നൂന്‍ സാമൂഹിക മാധ്യമങ്ങളില്‍ പുറത്തുവിട്ട വീഡിയോയില്‍ ഭീഷണിമുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. കനേഡിയന്‍ നഗരങ്ങളായ ടൊറന്റോ, വാന്‍കൂവര്‍ എന്നിവിടങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്ക് എയര്‍ ഇന്ത്യ ആഴ്ചയില്‍ ഒന്നിലധികം നേരിട്ടുള്ള ഫ്ളൈറ്റുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം 19-ന് അടഞ്ഞുകിടക്കുമെന്നും വീഡിയോയില്‍ പന്നൂന്‍ അവകാശപ്പെട്ടു. പഞ്ചാബ് സ്വതന്ത്രമാകുമ്പോള്‍ വിമാനത്താവളത്തിന്റെ പേര് മാറ്റും. ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ അഹമ്മദാബാദില്‍ നടക്കുന്നത് 19-നാണെന്നും ഭീഷണി മുഴക്കിക്കൊണ്ടുള്ള വീഡിയോയില്‍ വിഘടനവാദി ചൂണ്ടിക്കാട്ടിയിരുന്നു. പലസ്തീനിലെ ഹമാസിന്റെ മാതൃകയില്‍ ഇന്ത്യയെ ആക്രമിക്കുമെന്നും നേരത്തേ പന്നൂന്‍ ഭീഷണിമുഴക്കിയിരുന്നു.

Top