സഭാ ടിവിയെ സി.പി.എം ടിവിയാക്കിയാല്‍ തടയും: വി.ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത് മറവി രോഗം ബാധിച്ചയാളെപ്പോലെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മാധ്യമങ്ങളോടു കടക്കു പുറത്തെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ നല്ല പിള്ള ചമയുകയാണെന്നും വി. ഡി സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ പാര്‍ട്ടി നിയമസഭയില്‍ ചെയ്ത പോലെ ഹീനമായ കാര്യങ്ങളൊന്നും യുഡിഎഫ് ചെയ്തിട്ടില്ല. പിണറായിയില്‍നിന്ന് നിയമസഭാ ചട്ടം പഠിക്കാന്‍ യുഡിഎഫ് ആഗ്രഹിക്കുന്നില്ല, സഭാ ടി.വി സിപിഎം ടി.വിയാക്കിയാല്‍ തടയുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

സാക്കിയ ജാഫ്രിയെ സോണിയാ ഗാന്ധി സന്ദര്‍ശിച്ചില്ലെന്നത് പച്ച കള്ളമാണെന്നെന്നും സതീശന്‍ പറഞ്ഞു. മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രിക്ക് വേണ്ടി കോണ്‍ഗ്രസ് എന്ത് ചെയ്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സോണിയാഗാന്ധി സാക്കിയ ജഫ്രിയെ സന്ദര്‍ശിച്ചിരുന്നെന്നും ഇക്കാര്യം മകന്‍ സ്ഥിരീകരിച്ചെന്നും സതീശന്‍ പറഞ്ഞു.

സാക്കിയയുടെ മകന്‍റെ പ്രതികരണം സതീശന്‍ വായിക്കുകയും ചെയ്തു. ഗുജറാത്ത് വംശഹത്യക്ക് ശേഷം സോണിയാ ഗാന്ധി ഗുജറാത്തിലെത്തിയില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു. രാഹുല്‍ ഗാന്ധി ക്ഷേത്രത്തില്‍ പോകുന്നതിന് പിണറായിക്ക് എന്താണെന്നും സതീശന്‍ ചോദിച്ചു. കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പിനിടെ രാഹുല്‍ ഗാന്ധി ടെമ്പിൾ ടൂര്‍ നടത്തുകയായിരുന്നെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു സതീശന്‍.

Top