രജനീകാന്ത് ബി.ജെ.പിയിലേക്കില്ല; ബി.ജെ.പി അപകടകരമെന്ന് സ്റ്റൈല്‍ മന്നന്‍

rajanikanth

ചെന്നൈ: ബി.ജെ.പി അപകടകരമെന്ന് തമിഴ് സൂപ്പര്‍താരം രജനീകാന്ത്. രാഷ്ട്രീയ പ്രവേശനം നടത്തിയ രജനീകാന്ത് ബി.ജെ.പി അനുകൂല നിലപാട് കൈവിട്ടാണ് വിരുദ്ധ നിലപാട് സ്വീകരിച്ചത്. ബി.ജെ.പി അപകടകരമെന്ന് മറ്റു പാര്‍ട്ടികള്‍ വിശ്വസിക്കുന്നുവെങ്കില്‍ അത് ശരിയായിരിക്കുമെന്നാണ് ഇന്ന് രജനീകാന്ദ് ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.

നോട്ടു നിരോധനത്തെ പിന്തുണച്ച പഴയ നിലപാടും രജനി തള്ളിപ്പറഞ്ഞു. ”നോട്ടുനിരോധനം നടപ്പിലാക്കിയ രീതി തെറ്റായിപ്പോയി ആഴത്തില്‍ കാര്യങ്ങള്‍ പഠിച്ച ശേഷം മാത്രമായിരുന്നു അത് നടപ്പാക്കേണ്ടിയിരുന്നത്” എന്നാണ് മാധ്യമങ്ങളോട് തുറന്നടിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടുനിരോധനം പ്രഖ്യാപിച്ച് മിനിറ്റുകള്‍ക്കകം പുതിയ ഇന്ത്യ പിറന്നു എന്നു ട്വീറ്റ് ചെയ്ത രജനിയാണ് നോട്ടു നിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ അതിനെ തള്ളിപ്പറഞ്ഞതെന്നും ശ്രദ്ധേയമാണ്.

തമിഴ്‌നാട് രാഷ്ട്രീയത്തിലെ അതികായകരായിരുന്ന ജയലളിതയുടെയും കരുണാനിധിയുടെയും നിര്യാണത്തോടെ തമിഴ്‌നാട് രാഷ്ട്രീയത്തിലെ ശൂന്യതയിലാണ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച രജനീകാന്ത് ബി.ജെ.പി വിരുദ്ധ നിലപാടുമായി രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുന്നത്. രജനീകാന്ത് ബി.ജെ.പിയില്‍ ചേരുമെന്ന പ്രചരണം ശക്തമായിരുന്നു. നരേന്ദ്രമോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായും രജനീകാന്ത് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ആര്‍്.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഹിന്ദുത്വ രാഷ്ട്രീയത്തോട് എന്നും മുഖംതിരിഞ്ഞു നിന്ന ചരിത്രമാണ് ദ്രാവിഡ രാഷ്ട്രീയത്തിന്.

kamal-rajanikanth

ദ്രാവിഡകക്ഷികളായ അണ്ണാ ഡി.എം.കെയിലും ഡി.എം.കെയിലുമായാണ് തമിഴ്‌നാട് രാഷ്ട്രീയം കറങ്ങിത്തിരിയുന്നത്. രാഷ്ട്രീയ പ്രവേശനത്തിനു പിന്നാലെ രജനി ഫാന്‍സ് അസോസിയേഷനായ രജനി മക്കള്‍ മണ്‍റം വ്യാപകമായി അംഗങ്ങളെ ചേര്‍ക്കുന്നുണ്ട്. തമിഴ് സൂപ്പര്‍താരം കമലഹാസന്‍ നേരത്തെ മക്കള്‍ നീതി മയ്യ മെന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. രജനിയും കമലും ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും ആ നീക്കവും വിജയം കണ്ടിരുന്നില്ല.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പും തുടര്‍ന്നുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തമിഴ്‌നാട്ടില്‍ നിര്‍ണായകമാണ്. നിലവില്‍ കോണ്‍ഗ്രസ് ഡി.എം.കെ സഖ്യത്തോടൊപ്പമാണ് .രജനി കൈവിട്ടാല്‍ എ.ഐ.ഡി.എം.കെയുമായി സഖ്യമാകാനാണ് ബി.ജെ.പി നീക്കം. താരാരാധനയുള്ള തമിഴ്‌നാട്ടില്‍ ഏറെ യുവ ആരാധകരനുള്ള സൂപ്പര്‍താരം വിജയ് രാഷ്ട്രീയത്തിലെത്തുമെന്ന അഭ്യൂഹവും ശക്തമാണ്.

ജയലളിതക്കും കരുണാനിധിക്കും ശേഷം തമിഴകം ഭരിക്കാന്‍ സിനിമാരംഗത്തുനിന്നുള്ള മുഖ്യമന്ത്രിയെ തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും പ്രതീക്ഷിക്കുന്നത്.

Top