സര്‍ക്കാര്‍ എന്നു പറഞ്ഞാല്‍, അത് അജിത് ‘സര്‍ക്കാറെ’ പോലെയാകണം

ബീഹാര്‍ വീണ്ടും ഒരു തിരഞ്ഞെടുപ്പിലേക്ക് പോകുകയാണ്.”പണത്തിനു മീതെ പരുന്തും പറക്കില്ലെന്നതാണ് ‘ ഇപ്പോഴും ആ സംസ്ഥാനത്തെ സ്ഥിതി. പണവും ജാതിയും ഗുണ്ടായിസവും വാഴുന്ന ബീഹാറില്‍ ഇതില്‍ നിന്നെല്ലാം വേറിട്ട് സഞ്ചരിച്ച ഒരു ജനനേതാവുണ്ട്. ഈ ഘട്ടത്തില്‍ അദ്ദേഹത്തെ ഓര്‍ക്കാതിരിക്കാന്‍ ഒരിക്കലും കഴിയുകയില്ല. പേരിനൊപ്പം തന്നെ സര്‍ക്കാറിനെ കൊണ്ടു നടന്ന നേതാവാണദ്ദേഹം. അതാണ് അജിത് സര്‍ക്കാര്‍. സി.പി.എമ്മിന്റെ ശക്തനായ നേതാവ്.
മനുഷ്യന്റെ ചിന്താശക്തിയെ വിലക്കു വാങ്ങുന്നവര്‍ ആരായാലും അത് ഏത് പാര്‍ട്ടിക്കാര്‍ ആയാലും നമ്മുടെ ജനാധിപത്യ സംവിധാനത്തിനു തന്നെയാണ് ഭീഷണി.

പട്ടിണി പാവങ്ങള്‍ ബഹുഭൂരിപക്ഷം ഉള്ള ഒരു രാജ്യത്ത് നോട്ടുകെട്ടുകള്‍ കാട്ടി അവരുടെ ദയനീയ അവസ്ഥയെയാണ് വോട്ട് കച്ചവടക്കാര്‍ ഉപയോഗപ്പെടുത്തി വരുന്നത്. അഴിമതി പണത്തിന് പുറമെ വമ്പന്‍ ബിസിനസ്സുകാര്‍ മുതല്‍ സാധാരണ തട്ടുകടക്കാരന്റെ പോക്കറ്റില്‍ നിന്നും ശേഖരിക്കുന്ന പണം വരെ വോട്ട് കച്ചവടത്തിനായി ഇത്തരക്കാര്‍ ഉപയോഗിക്കാറുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നോട്ട് വച്ച മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് കോടികള്‍ ഓരോ സ്ഥാനാര്‍ത്ഥികളും പൊടിക്കുന്നത്. ജയിച്ചാലും തോറ്റാലും മത്സരിക്കാന്‍ ഒരു സീറ്റ് കിട്ടിയാല്‍ അതിന്റെ പേരില്‍ വമ്പന്‍ പിരിവ് നടത്തി ജീവിതം ഭദ്രമാക്കാം എന്ന് കരുതുന്നവരും അനവധിയാണ്. ഇവിടെയാണ് അജിത് സര്‍ക്കാര്‍ വ്യത്യസ്തനാകുന്നത്.

ബീഹാറിന്റെ മണ്ണില്‍ അക്രമികളുടെ വെടിയേറ്റ് പിടഞ്ഞ് വീണ അജിത് സര്‍ക്കാര്‍ പൊരുതുന്ന മനസ്സുകള്‍ക്ക് ഇപ്പോഴും ആവേശമാണ്. 1980 മുതല്‍ തുടര്‍ച്ചയായി 4 തവണയാണ് പുര്‍ണിയ മണ്ഡലത്തില്‍ നിന്നും സി.പി.എം പ്രതിനിധിയായി അജിത് സര്‍ക്കാര്‍ നിയമസഭയിലെത്തിയിരുന്നത്. ഓരോ തിരിഞ്ഞെടുപ്പ് വരുമ്പോഴും ഗ്രാമങ്ങളില്‍ മണ്‍കുടങ്ങള്‍ പ്രതിഷ്ഠിച്ച് ഒരു രൂപ നാണയം സംഭാവന സ്വീകരിച്ചാണ് പ്രചരണത്തിനുള്ള പണം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ സ്വരൂപിച്ചിരുന്നത്. അന്നും ഇന്നും രാജ്യത്തെ മറ്റൊരു മണ്ഡലത്തിലും ഒരു സ്ഥാനാര്‍ത്ഥിയും ഇതുപോലെ ഒരു ഫണ്ട് ശേഖരണം നടത്തിയ ചരിത്രമുണ്ടായിട്ടില്ല.

ഭീഷണിപ്പെടുത്തിയും നിറം പിടിപ്പിച്ച വാഗ്ദാനങ്ങള്‍ നല്‍കിയും പാവം ജനതയെ കറവപശുക്കളാക്കി പിരിവ് നടത്തിയ ചരിത്രമാണ് ഇവിടെ ബഹുഭൂരിപക്ഷത്തിനും പറയാനുണ്ടാകുക. ഒരു വ്യവസായിയുടെ മുന്നിലും അജിത് സര്‍ക്കാര്‍ കൈ നീട്ടിയിട്ടില്ല. ഒരു മോഹന വാഗ്ദാനവും മരണം വരെ നല്‍കിയിട്ടുമില്ല. പണം നല്‍കിയില്ലെങ്കില്‍ കടകള്‍ അടപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിട്ടുമില്ല. ഇതെല്ലാം സ്ഥിരമായി നടക്കുന്ന ഗുണ്ടായിസം കൊടികുത്തി വാഴുന്ന മണ്ഡലത്തിലാണ് ഈ കമ്യൂണിസ്റ്റ് പലവട്ടം വിജയം കൊയ്തിരുന്നത്. ജനങ്ങള്‍ക്കൊപ്പം അവരിലൊരാളായി എപ്പോഴും നിന്ന് നീതിക്കായി നടത്തിയ പോരാട്ടമാണ് അജിത് സര്‍ക്കാറിന്റെ വിജയത്തിന് കാരണമായിരുന്നത്.

അജിത് സര്‍ക്കാരിനെ രാഷ്ട്രീയ എതിരാളികള്‍ വെടിവച്ചുകൊന്നത് 1998 ജൂണ്‍ 14നായിരുന്നു. ജനകീയനായ എം എല്‍ എ എന്ന നിലയില്‍ ജനഹൃദയങ്ങളില്‍ ഇടം നേടിയ അജിത് സര്‍ക്കാര്‍ 1995ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത് ക്രിമിനല്‍ പശ്ചാത്തലമുള്ള പപ്പു യാദവിനെയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ അക്രമികള്‍ സുഭാഷ് നഗറില്‍ കാര്‍ തടഞ്ഞു വെടിവെച്ചു കൊന്നത്. 107 വെടിയുണ്ടകളാണ് അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നും കണ്ടെത്തിയിരുന്നത്. ഇതില്‍ നിന്ന് തന്നെ ശത്രുതയുടെ ആഴം എത്ര വലുതാണെന്ന് വ്യക്തമാണ്. എസ്എഫ്ഐയിലൂടെയായിരുന്നു അജിത് സര്‍ക്കാര്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ചിരുന്നത്. ഭൂരഹിതരായ ജനങ്ങള്‍ക്ക ുവേണ്ടി അദ്ദേഹം ധീരമായി പ്രവര്‍ത്തിക്കുകയും ചെയ്തു. ജന്മിമാര്‍ കൈവശം വെച്ച മിച്ചഭൂമിയില്‍ ജനങ്ങളെ അണിനിരത്തി അവകാശം സ്ഥാപിക്കുകയും ചെയ്തു. ഇത് ജന്മികളില്‍ പലരുടെയും ശത്രുതയ്ക്ക് കാരണമായ സംഭവങ്ങളാണ്.

പാവപ്പെട്ടവര്‍ക്ക് വേണ്ടി നിരവധി വീടുകള്‍ നിര്‍മ്മിച്ചു കൊടുത്ത അജിത് സര്‍ക്കാരിന് പക്ഷേ സ്വന്തമായി ഒരു വീടില്ലായിരുന്നു എന്നതും ശ്രദ്ധേയമാണ്. അജിത് സര്‍ക്കാര്‍ 1980ല്‍ കോണ്‍ഗ്രസിന്റെ ശാരദാ പ്രസാദ്, 1985ല്‍ കമല്‍ഡിയ നാരായണ്‍ സിന്‍ഹ, 1990ല്‍ ജനതാദളിന്റെ രവീന്ദ്ര നാരായണ്‍ സിംഗ്, 1995 ല്‍ സമാജ് വാദി പാര്‍ട്ടിയുടെ രാജേഷ് രാജന്‍ എന്നിവരെയാണ് പരാജയപ്പെടുത്തിയിരുന്നത്. തുടര്‍ച്ചയായ വിജയമായിരുന്നു ഇത്. ബോളിവുഡ് സൂപ്പര്‍ താരം അമീര്‍ഖാന്‍ പോലും അജിത് സര്‍ക്കാരിന്റെ ജീവചരിത്രം കേട്ട് അന്തം വിട്ടു പോയിട്ടുണ്ട്. അമീര്‍ഖാന്‍ അവതാരകനായ ‘സത്യമേവ ജയതേയുടെ’ അവസാന എപ്പിസോഡില്‍ അദ്ദേഹം തന്നെ ഇക്കാര്യം തുറന്നു പറയുകയുമുണ്ടായി.

ഇതുപോലുള്ള രാഷ്ട്രീയ നേതാക്കളാണ് രാജ്യത്തിന് ആവശ്യമെന്നും അജിത് സര്‍ക്കാറിന്റെ മരണം തന്നെ വല്ലാതെ ദുഖിപ്പിക്കുന്നു എന്നുമാണ് അമീര്‍ ഖാന്‍ കണ്ണീരോടെ പറഞ്ഞിരുന്നത്. ഈ ദൃശ്യം ചാനല്‍ പരിപാടി കണ്ടവരുടെ കരളലിയിക്കുന്നതായിരുന്നു. പേരിനൊപ്പമുള്ള ‘സര്‍ക്കാര്‍’ നാമവും അജിത് സര്‍ക്കാരിന് തികച്ചും യോജിച്ചതു തന്നെയായിരുന്നു. എം.എല്‍.എ ആകാതിരുന്ന സമയത്തു പോലും ജനകീയ വിഷയങ്ങളില്‍ ഇടപെട്ട് അവിടുത്തെ പാവങ്ങള്‍ക്ക് നീതി വാങ്ങി കൊടുത്ത ‘സമാന്തര സര്‍ക്കാര്‍’ തന്നെ ആയിരുന്നു ഈ കമ്മ്യൂണിസ്റ്റ്.

കമ്യൂണിസ്റ്റുകളെ സംബന്ധിച്ച് അധികാരം ഒരിക്കലും പരമ പ്രധാനമല്ല. ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗം മാത്രമാണത്. അധികാരമില്ലെങ്കിലും അവര്‍ അവരുടെ കടമകള്‍ നിര്‍വ്വഹിക്കുക തന്നെ ചെയ്യും. ജനകീയ ഇടപെടലുകള്‍ക്ക് അധികാരം ആവശ്യമില്ലെന്ന് പലവട്ടം തെളിയിച്ചിട്ടുള്ളവരാണ് കമ്യൂണിസ്റ്റുകള്‍. അജിത് സര്‍ക്കാറിന്റെ അനുയായികള്‍ ഇപ്പോള്‍ പിന്തുടരുന്നതും ഈ പ്രവര്‍ത്തന രീതി തന്നെയാണ്.

Top