തെലങ്കാനയില്‍ BJP അധികാരത്തില്‍ വന്നാല്‍ മുസ്ലിം വിഭാഗത്തിനുള്ള നാല് ശതമാനം സംവരണം നിര്‍ത്തലാക്കും; അമിത് ഷാ

ഹൈദരാബാദ്‌: ബിജെപി അധികാരത്തില്‍ വന്നാല്‍ തെലങ്കാനയില്‍ മുസ്ലിം വിഭാഗത്തിനുള്ള നാല് ശതമാനം സംവരണം നിര്‍ത്തലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പ്രചാരണത്തിനിടെയാണ് പ്രഖ്യാപനം. സംസ്ഥാനത്ത് നിലവിലുള്ള മുസ്ലീം സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ അമിത് ഷാ, ബിജെപി വിജയിച്ചാല്‍ അത് നിര്‍ത്തലാക്കുമെന്നും പറഞ്ഞു.

ജങ്കാവില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന. നവംബര്‍ 30നാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെലങ്കാനയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ഭരണഘടനാ വിരുദ്ധമായ 4% മുസ്ലീം സംവരണം നിര്‍ത്തലാക്കും. മുസ്ലിം ക്വാട്ട ഒബിസി, എസ്സി, എസ്ടി എന്നിവയ്ക്ക് പുനര്‍വിതരണം ചെയ്യും. ബിജെപി അധികാരത്തിലെത്തുന്നതോടെ പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

നേരത്തെ ബി.ജെ.പി തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍, മതാടിസ്ഥാനത്തിലുള്ള സംവരണം റദ്ദാക്കുമെന്നും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (ഒബിസി), പട്ടികജാതി (എസ്സി), പട്ടികവര്‍ഗ (എസ്ടി) ക്വാട്ട വര്‍ദ്ധിപ്പിക്കുമെന്നും അമിത്ഷാ വാഗ്ദാനം നല്‍കിയിരുന്നു. കോണ്‍ഗ്രസും ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിയും പട്ടിക വര്‍ഗ വിരുദ്ധ പാര്‍ട്ടികളാണെന്നും അമിത്ഷാ ആരോപിച്ചു. യൂണിഫോം സിവില്‍ കോഡ് സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന പ്രഖ്യാപനും ബിജെപി നടത്തി.

Top