ഇടുക്കിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മൂന്നാമത്തെ പരിശോധനാഫലവും നെഗറ്റീവ്

ഇടുക്കി: കൊറോണ സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇടുക്കിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മൂന്നാമത്തെ പരിശോധനാഫലവും നെഗറ്റീവ്.

ആദ്യത്തെ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. എന്നാല്‍പിന്നീട് വന്ന രണ്ട് പരിശോധനാഫലവും നെഗറ്റീവ് ആയതോടെ ഇയാള്‍ക്ക് വൈകാതെ ആശുപത്രി വിടാനാകും. അല്പ സമയത്തിനകം മെഡിക്കല്‍ ബോര്‍ഡ് ഇതുസംബന്ധിച്ച തീരുമാനമെടുക്കും. അദ്ദേഹത്തിന് മറ്റെന്തെങ്കിലും രോഗങ്ങളുണ്ടെങ്കില്‍ അവ കൂടി പരിഗണിച്ചാകും തീരുമാനമെടുക്കുക. ആശുപത്രി വിട്ടാലും 14 ദിവസം നിരീക്ഷണത്തില്‍ തുടരണം.

ഇയാളോടൊപ്പം തിരുവനന്തപുരത്തു നടന്ന ഏകാധ്യാപകരുടെ ധര്‍ണയില്‍ പങ്കെടുക്കാന്‍ യാത്ര ചെയ്ത ഒരു അധ്യാപികയ്ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു അധ്യാപികയ്ക്കും പനി ബാധിച്ചിരുന്നെങ്കിലും, സ്രവ പരിശോധയില്‍ നെഗറ്റീവാണെന്നു കണ്ടെത്തി. കോണ്‍ഗ്രസ് നേതാവിന്റെ സുഹൃത്തായ ചെറുതോണി ചുരുളി സ്വദേശിക്ക് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. നേതാവിന് എവിടെ നിന്നാണു രോഗം പകര്‍ന്നത് എന്നു കണ്ടെത്താന്‍ ഇതുവരെ ആരോഗ്യ വകുപ്പിനു കഴിഞ്ഞിട്ടില്ല. ഇടുക്കിയില്‍ നിന്നല്ല രോഗം പകര്‍ന്നത് എന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. ഇയാളുമായി അടുത്ത ബന്ധമുള്ളവരും, കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്.

കേരളത്തിലെ നിരവധി ജില്ലകളില്‍ സന്ദര്‍ശനം നടത്തിയ ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് ദുഷ്‌കരമാണ്.

Top