ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളില്‍ നാളെയും അതിതീവ്രമഴയ്ക്ക് സാധ്യത

കോട്ടയം: ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളില്‍ നാളെയും അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. ഇടുക്കിയില്‍ നാളെയും റെഡ് അലര്‍ട്ട് തുടരും. അതിനിടെ ആശങ്കയേറ്റി ഒഡീഷ തീരത്ത് ന്യൂനമര്‍ദം രൂപമെടുത്തേക്കുമെന്ന് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പു നല്‍കി. ഇതിനെതുടര്‍ന്ന് നാളെ മഴ കൂടുതല്‍ ശക്തമായേക്കും.

മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും അതീവ ജാഗ്രത തുടരുകയാണ്. വൃഷ്ടിപ്രദേശങ്ങളില്‍ കനത്തമഴ തുടരുകയാണ്. സംഭരണികളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, പൊന്‍മുടി, ഇരട്ടയാര്‍, കല്ലാര്‍, പത്തനംതിട്ടയിലെ മൂഴിയാര്‍, തൃശൂരിലെ പെരിങ്ങല്‍കുത്തിലും കോഴിക്കോട്ടെ കുറ്റ്യാടി എന്നീ സംഭരണികളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവയില്‍ നിന്ന് സ്പില്‍വേയിലൂടെ വെള്ളം തുറന്നുവിട്ടുതുടങ്ങി.

പത്തനംതിട്ടയിലെ പമ്പ ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ക്ഷോഭവും ശക്തമായ കാറ്റും ഉള്ളതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകും വരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പുണ്ട്. മുല്ലപെരിയാര്‍ സംഭരണിയിലെ ജലനിരപ്പ് 136 അടിയിലെത്തുമ്പോള്‍ വെള്ളം വൈഗ അണക്കെട്ടുവഴി ഒഴുക്കിവിടണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു.

ഷട്ടറുകള്‍ തുറക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് കേരളത്തെ അറിയിക്കണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി ഡോ.ബിശ്വാസ് മേത്ത തമിഴ്‌നാട് ചീഫ്‌സെക്രട്ടറിക്ക് കത്തയച്ചു. മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴതുടരുകയാണ്. ഇത് നീരൊഴുക്ക് കൂട്ടിയിട്ടുണ്ട്. 24 മണിക്കൂറില്‍ ഏഴടി ജലനിരപ്പ് ഉയര്‍ന്നു. 2018 ലെ സ്ഥിതി കണക്കിലെടുക്കണമെന്നും കത്ത് പറയുന്നു.

Top