ഇടുക്കി ഇരട്ടക്കൊല; വിജയനെ കൊലപ്പെടുത്തിയത് ചുറ്റികകൊണ്ട് തലക്കടിച്ച്, കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച് ; എഫ്‌ഐആര്‍

ഇടുക്കി: ഇടുക്കി കട്ടപ്പനയില്‍ നവജാത ശിശുവിനെയും മുത്തച്ഛന്‍ വിജയനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിജയനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും മകനും ഉള്‍പ്പെടെ മൂന്ന് പ്രതികളാണുള്ളത്. നിതിഷ്, വിജയന്റെ ഭാര്യ സുമ, മകന്‍ വിഷ്ണു എന്നിവരാണ് പ്രതികള്‍. ചുറ്റിക കൊണ്ട് തലക്കടിച്ചാണ് വിജയനെ കൊലപ്പെടുത്തിയതെന്ന് എഫ്‌ഐആറില്‍ പറയുന്നു. നവജാത ശിശുവിനെ കൊന്ന കേസില്‍ നിതീഷ്, വിജയന്‍, മകന്‍ വിഷ്ണു എന്നിവരാണ് പ്രതികള്‍.

കയ്യിലിരുന്ന കുഞ്ഞിനെ വിജയന്‍ കാലിലും പിടിച്ച് നല്‍കിയപ്പോള്‍ നിതീഷ് മൂക്കും വായും തുണികൊണ്ട് മൂടിയാണ് ശ്വാസം മുട്ടിച്ച് കൊന്നത്. രഹസ്യബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന് അറിഞ്ഞാലുണ്ടായ നാണക്കേട് മൂലമാണ് കൊലയെന്നും എഫ് ഐ ആറില്‍ ചൂണ്ടിക്കാണിക്കുന്നു. കൊലപ്പെടുത്തിയതിന് ശേഷം കുഞ്ഞിനെ തൊഴുത്തില്‍ കുഴിച്ചിടുകയാണുണ്ടായത്. എല്ലാവര്‍ക്കും എതിരെ കൊലപാതകം, തെളിവു നശിപ്പിക്കല്‍. സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വിജയനെ കുഴിച്ചിട്ട വീടിന്റെ തറ ഇന്ന് കുഴിച്ച് പരിശോധന നടത്തും.

2016 ല്‍ കട്ടപ്പനയിലെ വീട്ടില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസും പോലീസ് അന്വേഷിക്കുന്നുണ്ട്. ആഭിചാര ക്രിയകളുടെ ഭാഗമായി നടന്ന കൊലപാതമാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. വിജയനെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയതിന് നിതീഷിനെതിരെ രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Top