റെക്കോര്‍ഡ് ജലനിരപ്പുമായി ഇടുക്കി; കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 16 അടി കൂടുതല്‍

ഇടുക്കി: കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 16 അടി കൂടി വേനല്‍ക്കാലത്തെ റെക്കോഡ് ജലനിരപ്പുമായി ഇടുക്കി അണക്കെട്ട്. ഈ നില തുടരുകയും മഴ ശക്തമാവുകയും ചെയ്താല്‍ കാലവര്‍ഷത്തിന്റെ ആദ്യത്തില്‍ തന്നെ ഡാം തുറക്കേണ്ടി വരുമോ എന്നാണ് ആശങ്ക. ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 2,348 അടിയാണ്. ഡാമിലുള്ളത് സംഭരണശേഷിയുടെ 45 ശതമാനം വെള്ളം.

കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ ജലനിരപ്പ് 2,332 അടി മാത്രം. ലോക്ക്ഡൗണില്‍ ഫാക്ടറികളും വാണിജ്യ സ്ഥാപനങ്ങളുമെല്ലാം അടഞ്ഞ് കിടക്കുന്നതാല്‍ സംസ്ഥാനത്ത് വൈദ്യുതോപയോഗം കുറഞ്ഞിരിക്കുകയാണ്. ഇതോടെ ഇടുക്കിയില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനവും കുറച്ചതാണ് ഡാമില്‍ ജലനിരപ്പ് താഴാത്തതിനുള്ള പ്രധാന കാരണമിതാണ്.

ലോക്ക് ഡൗണിന് മുമ്പ് പ്രതിദിനം ശരാശരി 8.5 കോടി യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ആവശ്യം വന്നിരുന്നത്. എന്നാല്‍ ഒന്നര മാസമായി പ്രതിദിന ഉപഭോഗം 7 കോടി യൂണിറ്റ് മാത്രമായി കുറഞ്ഞു. ഇതില്‍ കേരളത്തിന് പുറത്ത് നിന്നെത്തിക്കുന്ന വൈദ്യുതി 4.8 കോടി. ഇത് വേണ്ടെന്ന് വച്ച് സംസ്ഥാനത്ത് വൈദ്യുതോല്‍പ്പാദനം കൂട്ടാമെന്ന് വച്ചാലും സാധ്യമല്ല. ലോക്ക് ഡൗണിന് മുമ്പേയുണ്ടാക്കിയ കരാര്‍ കെഎസ്ഇബിയ്ക്ക് ലംഘിക്കാനാവില്ല.

കാലവര്‍ഷം ഇത്തവണ ജൂണ്‍ ഒന്നിന് തന്നെ എത്തുമെന്നും ശക്തമാകുമെന്നുമാണ് കാലാവസ്ഥ പ്രവചനം. ഇങ്ങിനെ വന്നാല്‍ ജൂലൈയില്‍ ഡാം നിറഞ്ഞേക്കും. ഈ പ്രതിസന്ധി ഒഴിവാക്കാന്‍ ചെറുഡാമുകളില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനം കുറച്ച് ഇടുക്കിയില്‍ ഉത്പാദനം കൂട്ടാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി.

Top