ഇടുക്കി അണക്കെട്ട് ; ട്രയല്‍ റണ്‍ അണപൊട്ടിയൊഴുകുന്നത് കേരളത്തിന്റെ ആകെ ചരിത്രത്തിലേക്ക്‌ . . !

idukki dam

രിത്രത്തില്‍ മൂന്നാമത്തെ തവണയാണ് ഇടുക്കി അണക്കെട്ട് ഇന്ന് തുറന്നിരിക്കുന്നത്. നാല് മണിക്കൂര്‍ നടത്തുന്ന ട്രയല്‍ റണ്‍ കേരളത്തിന്റെ ആകെ ചരിത്രത്തിലേക്ക് തന്നെയാണ് അണപൊട്ടിയൊഴുകുന്നത്.

ഇടുക്കി അണക്കെട്ട് തുറന്നാല്‍ ക്ഷണനേരത്തിനുള്ളില്‍ വെള്ളത്തിനടിയിലാവുക ആയിരക്കണക്കിന് കെട്ടിടങ്ങളെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വ്യവസായ സ്ഥാപനങ്ങളും വീടുകളും സ്‌കൂള്‍ കെട്ടിടങ്ങളുമെല്ലാം പട്ടികയിലുണ്ട്. കെട്ടിടങ്ങളുടെ 2017 വരെയുള്ള ഉപഗ്രഹ ചിത്രങ്ങള്‍ ശേഖരിച്ചാണ് ദുരന്തനിവാരണ അതോറിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

1981 ഒക്ടോബര്‍ 29 നും 1992 ഒക്ടോബര്‍ 12 നുമാണ് ഇടുക്കി അണക്കെട്ട് ഇതിനു മുന്‍പ് പൂര്‍ണമായും നിറഞ്ഞത്. ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും 1981 ല്‍ തുറന്നിരുന്നു. രാവിലെ ഒന്‍പതോടെ തുറന്ന ഷട്ടര്‍ രണ്ടു മണിക്കൂറിനു ശേഷം താഴ്ത്തി. വൈകിട്ട് നാലു മണിയോടെ വീണ്ടും തുറന്നു. 1981 ല്‍ ആകെ 15 ദിവസമാണ് അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നിട്ടത്.

masanjore-dam

1992 ഒക്ടോബര്‍ 11ന് രാവിലെ 9 മണിക്കാണ് രണ്ടാം തവണ ഷട്ടര്‍ തുറക്കുന്നത്. അന്ന് ആശങ്കപ്പെട്ട അത്ര നഷ്ടങ്ങളൊന്നും ഉണ്ടായില്ല. എന്നാല്‍ വെള്ളം ഒഴുകുന്നത് കാണാന്‍ വന്ന സഞ്ചാരികള്‍ പലരും അപകടത്തില്‍പ്പെട്ടു. 2403 അടിവരെ സംഭരണ ശേഷി ഉണ്ടെങ്കിലും 2401.18 അടി ആയി ജലനിരപ്പ് ഉയര്‍ന്നപ്പോഴേയ്ക്കും അന്ന് ഷട്ടര്‍ തുറന്നു.

1932 ല്‍ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യൂ. ജെ. ജോണ്‍ ഇടുക്കിയിലെ വനങ്ങളില്‍ നായാട്ടിന് എത്തിപ്പോഴാണ് കൊലുമ്പന്‍ എന്ന ആദിവാസിയെ കണ്ടുമുട്ടുന്നത്. തുടര്‍ന്നുള്ള യാത്രയ്ക്ക് വഴികാട്ടിയായി കൊലുമ്പനെ കൂട്ടി. മലകള്‍ക്കിടയിലൂടെ ഒഴുകിയ പെരിയാര്‍ അത്ഭുതത്തോടെയാണ് മനസ്സിലേറ്റിയത്. ഇവിടെ അണകെട്ടിയാല്‍ വൈദ്യുതോല്പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന് അദ്ദേഹത്തിനു മനസ്സിലായി. പിന്നീട് എന്‍ജിനിയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച് തിരുവിതാംകൂര്‍ ഗവണ്‍മെന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പക്ഷേ അത് നടന്നില്ല,

പെരിയാറിനെയും, ചെറുതോണിയെയും ബന്ധിപ്പിച്ച് അണക്കെട്ട് നിര്‍മ്മിക്കാന്‍ വിവിധ പഠന റിപ്പോര്‍ട്ടുകളില്‍ പിന്നീടും ശുപാര്‍ശകളുണ്ടായി. 1961ല്‍ അണക്കെട്ടിനായി രൂപകല്പന തയ്യാറായി. 1963ല്‍ പദ്ധതിക്ക് കേന്ദ്ര ആസൂത്രണ കമ്മിഷന്റെ അംഗീകാരം കിട്ടി. നിര്‍മ്മാണച്ചുമതല സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഏറ്റെടുത്തു.1969 ഏപ്രില്‍ 30നാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്.

idukki dam11

പദ്ധതിയുടെ പ്രധാന അണക്കെട്ട് കുറവന്‍ മലയേയും, കുറത്തി മലയേയും ബന്ധിപ്പിക്കുന്നു. ഇതുമൂലം പെരിയാറില്‍ സംഭരിക്കുന്ന വെള്ളം ചെറുതോണിപ്പുഴയിലൂടെ ഒഴുകി പോകാതിരിക്കാന്‍ ചെറുതോണിയിലും, ഇതിനടുത്തുള്ള കിളിവള്ളിത്തോട്ടിലൂടെ വെള്ളം നഷ്ടപ്പെടാതിരിക്കാന്‍ കുളമാവിലും അണക്കെട്ടുകള്‍ നിര്‍മ്മിച്ചു.

ആദ്യഘട്ട നിര്‍മ്മാണത്തില്‍ 85 പേര്‍ അപകടത്തിലും മറ്റും പെട്ട് മരണമടഞ്ഞു. 15000 ത്തോളം തൊഴിലാളികളാണ് ഇടുക്കി ഡാമിന് വേണ്ടി പണിയെടുത്തത്. പാറയിടുക്കിന്റെ സാന്നിധ്യവും മര്‍ദ്ദവും ശക്തിയുമെല്ലാം താങ്ങാന്‍ കഴിവുള്ള അണക്കെട്ട് കമാനാകൃതിയിലാണ് നിര്‍മ്മിച്ചത്.

കോണ്‍ക്രീറ്റ് കൊണ്ടു പണിത ഈ ആര്‍ച്ച് ഡാമിനു 168.9 മീറ്റര്‍ ഉയരമുണ്ട്. മുകളില്‍ 365.85 മീറ്റര്‍ നീളവും 7.62 മീറ്റര്‍ വീതിയും. അടിയിലെ വീതി 19.81 മീറ്ററാണ്. ഇടുക്കി അണക്കെട്ടിന് ഷട്ടറുകളില്ല എന്നതാണൊരു പ്രത്യേകത. ഇപ്പോള്‍ തുറന്നിരിക്കുന്നത് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറാണ്. എം 40 കോണ്‍ക്രീറ്റ് മിശ്രിതമാണ് ഇടുക്കി ആര്‍ച്ച് ഡാം നിര്‍മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. കോണ്‍ക്രീറ്റ് മിശ്രിതം തയ്യാറാക്കുമ്പോഴത്തെ താപനില കുറയ്ക്കുന്നതിനായി ഐസ് ഉപയോഗിച്ചിരുന്നു എന്നത് വലിയ അത്ഭുതമാണ്.

രാജ്യത്തെ ഏറ്റവും ശക്തമായ അണക്കെട്ടുകളിലൊന്നായ അണക്കെട്ട് ഭൂകമ്പത്തെ പ്രതിരോധിക്കത്തക്കവിധത്തില്‍പ്രത്യേക ഡിസൈനോടെയാണ് പണികഴിപ്പിച്ചിട്ടുള്ളത്. 1976 ഫെബ്രുവരി 12ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് ഇടുക്കി അണക്കെട്ട് നാടിനു സമര്‍പ്പിച്ചത്.

Top