ഇടുക്കിയില്‍ വീട്ടമ്മ അയല്‍വാസി യുവാവിന്റെ കൈവെട്ടിമാറ്റി

ഇടുക്കി: അണക്കരയില്‍ മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ വീട്ടമ്മ അയല്‍വാസിയായ യുവാവിന്റെ കൈവെട്ടിമാറ്റി. അണക്കര ഏഴാംമയില്‍ സ്വദേശി മനുവിന്റെ കയ്യിനാണ് വെട്ടേറ്റത്. അയല്‍വാസിയായ ജോമോളാണ് വെട്ടിയത്.

യുവാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് അന്വേഷണം തുടരുന്നു. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.

ജോമോളും കുടുംബവും നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമായിരുന്നുവെന്ന് മനുവിന്റെ ഭാര്യ ദിവ്യ പറഞ്ഞു. അയല്‍ക്കാരുമായി എപ്പോഴും വഴക്കുണ്ടാക്കും. നേരത്തേ ജോമോളുടെ ഭര്‍ത്താവ് അയല്‍വാസിയെ വെട്ടിയിരുന്നു. പക്ഷെ കേസ് ഒന്നും ഉണ്ടായില്ല. കൊല്ലാന്‍ ഉദ്ദേശിച്ചു തന്നെയാണ് ജോമോള്‍ മനുവിനെ വെട്ടിയതെന്നും ദിവ്യ ആരോപിച്ചു.

റോഡില്‍ മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൈ വെട്ടിയതെന്ന് മനുവിന്റെ സുഹൃത്ത് പറഞ്ഞു. പ്രകോപനം ഇല്ലാതെയാണ് കൈവെട്ടിയത്. ജോമോള് മുന്‍പ് തന്റെ അച്ഛന്റെ കൈ വെട്ടിയിട്ടുണ്ട്. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും സുഹൃത്ത് ജിബിന്‍ പറഞ്ഞു. മനുവിന്റെ ശസ്ത്രക്രിയ പുരോഗമിക്കുകയാണ്.

 

Top