പാലസ്തീന്‍ പൗരന് ഇസ്രായേല്‍ കുടിയേറ്റക്കാരുടെ ക്രൂര മര്‍ദ്ദനം

ജെറൂസലം: പാലസ്തീന്‍ പൗരനെ ആക്രമിച്ച് ഇസ്രായേല്‍ കുടിയേറ്റക്കാര്‍. തെരുവിലൂടെ നടക്കുകയായിരുന്ന ഇബ്രാഹീം ബദര്‍ എന്നയാളാണ് മര്‍ദനത്തിനിരയായത്.പാലസ്തീനിലെ ജൂതകുടിയേറ്റ മേഖലയായ ഹെബ്രോനില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

ജൂത കുടിയേറ്റക്കാരായ അക്രമികള്‍ ക്രൂരമായാണ് ഇദ്ദേഹത്തെ മര്‍ദിച്ചതെന്നാണ് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സിലെ രണ്ട് സൈനികരെത്തിയാണ് ഇദ്ദേഹത്തെ രക്ഷിച്ചതെന്നും വാര്‍ത്തയില്‍ പറയുന്നു.

സൈനികര്‍ ആവശ്യപ്പെട്ടിട്ടും ആള്‍ക്കൂട്ടം ആദ്യം ഒഴിഞ്ഞുപോകാന്‍ തയ്യാറായില്ല. പിന്നാലെ കൂടി മര്‍ദനം തുടരുകയും ചെയ്തു. ഒടുവില്‍ സൈനികര്‍ അക്രമികളെ ആട്ടിയോടിക്കുകയായിരുന്നു.സംഭവത്തില്‍ പ്രാദേശിക പൊലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടും പ്രതികളെ ഇതുവരെ അറസ്റ്റുചെയ്തിട്ടില്ലെന്നാണ് ജെറൂസലം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രദേശവാസികള്‍ക്കുനേരെ ഇസ്രായേല്‍ കുടിയേറ്റക്കാരുടെ അക്രമം മേഖലയില്‍ പതിവാണ്. നിരവധി പേരാണ് ഇക്കാലയളവില്‍ ക്രൂരമര്‍ദനത്തിനിരയായത്.

Top