കോവിഡ് പ്രതിരോധം; ജില്ലകളില്‍ ഐസിഎംആറിന്റെ സെറോ സര്‍വ്വേയ്ക്ക് തുടക്കമായി

കൊച്ചി: രാജ്യത്ത് കോവിഡ് രോഗ വ്യാപനവും രോഗ പ്രതിരോധ തോതും കണ്ടെത്താന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സംഘടിപ്പിക്കുന്ന സെറോ സര്‍വ്വേയ്ക്ക് തുടക്കമായി. രാജ്യമൊട്ടാകെ 69 ജില്ലകളില്‍ ആണ് സര്‍വ്വേ നടത്തുന്നത്.

ശാസ്ത്രജ്ഞന്മാരായ ഡോ.വിമിത് സി വില്‍സണ്‍, ഡോ വിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഐ.സി.എം.ആറില്‍ നിന്നുള്ള ഇരുപത് അംഗ സംഘവും, ജില്ലാ ആരോഗ്യ വിഭാഗത്തിലെ പത്ത് ലാബ് ടെക്‌നിഷ്യന്മാരും പത്ത് ആശാ പ്രവര്‍ത്തകരും ചേര്‍ന്ന് പത്ത് ഗ്രൂപ്പുകളായി തിരിഞ്ഞാണ് സര്‍വ്വേ നടത്തുന്നത്.

പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളാണ് സര്‍വ്വേയ്ക്കായി സംസ്ഥാനത്ത് തിരഞ്ഞെടുത്തിട്ടുള്ളത്. ജില്ലയിലെ വ്യത്യസ്തങ്ങളായ പത്ത് പ്രദേശങ്ങളില്‍ നിന്നാവും സാംപിളുകള്‍ ശേഖരിക്കുന്നത്. ഓരോ പോയിന്റില്‍ നിന്നും നാല്പത് സാംപിളുകള്‍ വീതം ജില്ലയില്‍ നിന്നാകെ 400 സാംപിളുകള്‍ ആയിരിക്കും ഐ.സി.എം. ആര്‍ ശേഖരിക്കുന്നത്.

ഐ.സി.എം.ആറും പൂനെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന വികസിപ്പിച്ച എലിസ ടെസ്റ്റ് സംവിധാനം ഉപയോഗിച്ചായിരിക്കും പരിശോധനകള്‍ നടത്തുന്നത്. കേരളത്തില്‍ നിന്നുള്ള സാംപിളുകള്‍ ചെന്നൈ ഐ.സി.എം.ആര്‍ – എന്‍.ഐ.ആര്‍.ടി ഇന്റര്‍മീഡിയേറ്റ് റഫറന്‍സ് ലബോറട്ടറിയില്‍ ആയിരിക്കും പരിശോധിക്കുന്നത്.

ഈ പരിശോധനയിലൂടെ കോവിഡ് വൈറസിനെതിരെ ആളുകള്‍ പ്രതിരോധം നേടിയിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ സാധിക്കും. രാജ്യമൊട്ടാകെ 24000 പേരുടെ സാംപിളുകള്‍ ആണ് സര്‍വ്വേയുടെ ഭാഗമായി ശേഖരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസും ദേശീയ ആരോഗ്യ ദൗത്യവും ആണ് സാമ്പിള്‍ ശേഖരണത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുന്നത്.

Top