കോവിഡ് ബാധിച്ച 17 ശതമാനം പേരിൽ ഇപ്പോഴും ആരോഗ്യ പ്രശ്‌നങ്ങളെന്ന്‌ ഐസിഎംആര്‍

കോവിഡ്‌19 ബാധിതരായ രോഗികളില്‍ 17.1 ശതമാനത്തിനും ഇപ്പോഴും ആരോഗ്യ പ്രശ്‌നങ്ങളും രോഗലക്ഷണങ്ങളും അനുഭവപ്പെടുന്നുണ്ടെന്ന്‌ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍) നടത്തിയ പഠനത്തില്‍ കണ്ടെത്തി. ക്ഷീണം, ശ്വാസംമുട്ടല്‍, നാഡീവ്യൂഹസംവിധാനവുമായി ബന്ധപ്പെട്ട തകരാറുകള്‍ എന്നിങ്ങനെ പലവിധ ദീര്‍ഘകാല കോവിഡ്‌ ലക്ഷണങ്ങളാണ്‌ ഇവരില്‍ അനുഭവപ്പെടുന്നത്‌.

കോവിഡ്‌ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ 6.5 ശതമാനം രോഗികള്‍ ഡിസ്‌ചാര്‍ജിന്‌ ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ മരണപ്പെട്ടതായും പഠനം ചൂണ്ടിക്കാട്ടുന്നു. ഐസിഎംആറിന്റെ ക്ലിനിക്കല്‍ സ്റ്റഡീസ്‌ ആന്‍ഡ്‌ ട്രയല്‍സ്‌ യൂണിറ്റാണ്‌ പഠനത്തിന്‌ നേതൃത്വം നല്‍കിയത്‌. 31 ആശുപത്രികളിലെ 14,419 രോഗികളുടെ വിവരങ്ങള്‍ ഗവേഷണത്തിനായി ശേഖരിച്ചു. ഇവരെ നാലാഴ്‌ച മുതല്‍ ഒരു വര്‍ഷം വരെ നിരന്തരമായി ഗവേഷകര്‍ നിരീക്ഷിച്ചു. ഇവരില്‍ 942 പേര്‍ ആശുപത്രി വിട്ട്‌ ഒരു വര്‍ഷത്തിനുള്ളില്‍ മരണപ്പെട്ടു.

കോവിഡ്‌ ബാധിക്കപ്പെടും മുന്‍പ്‌ വാക്‌സീന്‍ എടുത്തവരുടെ ഒരു വര്‍ഷത്തിനിടയിലുള്ള മരണ സാധ്യത കുറവായിരുന്നതായും ഗവേഷകര്‍ നിരീക്ഷിച്ചു. പ്രായമായവര്‍ക്ക്‌ ഡിസ്‌ചാര്‍ജിന്‌ ശേഷം മരണസാധ്യത അധികമാണെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു. അതേ സമയം 18 വയസ്സില്‍ താഴെയുള്ള കോവിഡ്‌ രോഗികള്‍ക്ക്‌ മറ്റുള്ളവരെ അപേക്ഷിച്ച്‌ ഒരു വര്‍ഷത്തിനുള്ളില്‍ മരണപ്പെടാനുള്ള സാധ്യത 1.7 ശതമാനം അധികമായിരുന്നതായും കണ്ടെത്തി. കോവിഡ്‌ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളില്‍ വൃക്കരോഗം പോലുള്ള സഹരോഗാവസ്ഥകളുടെ തോത്‌ അധികമായിരുന്നതാകാം ഇതിനൊരു കാരണം. ഇന്ത്യന്‍ ജേണല്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ചിലാണ്‌ ഗവേഷണഫലം പ്രസിദ്ധീകരിച്ചത്‌.

Top