കളിക്കിടയിലെ മോശം പെരുമാറ്റം: കൊഹ്ലിയ്ക്ക് ഐസിസിയുടെ താക്കീത്

ബെംഗളൂരു: കളിക്കിടയിലെ മോശം പെരുമാറ്റത്തിന് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലിക്ക് താക്കീത് നല്‍കി ഐസിസി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ട്വന്റി- 20 മത്സരത്തിനിടയില്‍ ബ്യൂറന്‍ ഹെന്‍ഡ്രിക്സിനെ തോളുകൊണ്ട് ഇടിച്ചതിനാണ് താക്കീത്. കൂടാതെ താരത്തിന് ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഇന്നിങ്സിന്റെ അഞ്ചാം ഓവറിലായിരുന്നു സംഭവം.

എതിര്‍ ടീം താരത്തിന്റെ ശരീരത്തില്‍ മന:പൂര്‍വം തട്ടിയതിലൂടെ ഐസിസിയുടെ പെരുമാറ്റച്ചട്ടം കൊഹ്ലി ലംഘിച്ചതായി ഐസിസി വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ഐസിസി പെരുമാറ്റച്ചട്ടമനുസരിച്ച് ലെവല്‍ ഒന്ന് കുറ്റമാണിതെന്നാണ് ഐസിസി പറഞ്ഞിരിക്കുന്നത്.

ഒരു രാജ്യാന്തര മത്സരത്തിനിടെ സഹതാരം, അമ്പയര്‍, സപ്പോര്‍ട്ട് പാനലിലെ അംഗം, മാച്ച് റഫറി തുടങ്ങി ആരുടെയെങ്കിലും (കാണികളുള്‍പ്പെടെ) ദേഹത്ത് അപകടകരമായ രീതിയില്‍ സ്പര്‍ശിക്കുന്നത് വിലക്കുന്ന 2.12 വകുപ്പ് പ്രകാരമാണ് കൊഹ്ലിയ്‌ക്കെതിരേ ഐസിസി നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതോടെ 2016 സെപ്റ്റംബറില്‍ ഐസിസി പെരുമാറ്റച്ചട്ടം പുതുക്കിയതിനു ശേഷം മൂന്നാം തവണയാണ് കൊഹ്ലിയ്ക്ക് ഡീമെറിറ്റ് പോയിന്റ് ലഭിക്കുന്നത്.

കൊഹ്ലി കുറ്റം സമ്മതിച്ചതിനാല്‍ ഔദ്യോഗികമായ ഹിയറിങ് കൂടാതെ തന്നെ മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്സന്‍ നടപടി സ്വീകരിക്കുകയായിരുന്നുവെന്നും ഐസിസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിനിടയിലും ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്താനെതിരായ മത്സരത്തിനിടയിലും മോശം പെരുമാറ്റത്തിന്റെ പേരില്‍ കൊഹ്ലിയ്ക്ക് ഡീമെറിറ്റ് പോയന്റ് ലഭിച്ചിരുന്നു.

Top