ലോകകപ്പ് മത്സരങ്ങളിൽ ‘സ്റ്റോപ്പ് ക്ലോക്ക് റൂൾ’ സ്ഥിര നിയമമാക്കാന്‍ ഐസിസി

ക്രിക്കറ് ലോകകപ്പ് മത്സരങ്ങളിൽ സ്റ്റോപ്പ് ക്ലോക്ക് നിയമം സ്ഥിരമാക്കാന്‍ ഒരുങ്ങി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ മത്സരങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് ഇത്തരത്തിലൊരു റൂള്‍ കൊണ്ടുവരുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ചട്ടം ജൂണില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പോടെ ക്രിക്കറ്റിന്റെ ഭാഗമാക്കാനാണ് ഐസിസി ലക്ഷ്യമിടുന്നത്. ഐസിസിയുടെ വാർഷിക ബോർഡ് ചർച്ചയ്ക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘2024 ജൂൺ മുതൽ വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലും വെച്ച നടക്കാനിരിക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പ് മുതൽ എല്ലാ ഏകദിന മത്സരങ്ങളിലും ട്വന്റി 20 മത്സരങ്ങളിലും സ്റ്റോപ്പ് ക്ലോക്ക് സ്ഥിരമായി മാറും,’ പ്രസ്താവന പറയുന്നു.

കളിയുടെ വേഗത നിലനിര്‍ത്താന്‍ വേണ്ടിയും രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിൽ ഓവറുകൾക്കിടയിലെ ഇടവേള കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐസിസി ‌സ്റ്റോപ്പ് ക്ലോക്ക് നിയമം നടപ്പിലാക്കുന്നത്. ഫീൽഡിങ് ടീമിന് രണ്ട് ഓവറുകൾക്കിടയിൽ എടുക്കാവുന്ന പരാമവധി സമയം ഒരു മിനിറ്റായി കുറയ്ക്കുക എന്നതാണ് നിയമത്തിലൂടെ ഉദ്ദേശിക്കുന്നത്. ഒരു ഓവർ പൂർത്തിയായി ഒരുമിനിറ്റിനകം അടുത്ത ഓവറിലെ ആദ്യ പന്ത് എറിയാൻ തയാറാവണമെന്നതാണ് നിയമം. ഓരോ ഓവറുകൾക്ക് ഇടയിലും ഗാലറിയിൽ ഒരു ഇലക്ട്രോണിക് ക്ലോക്ക് പ്രദർശിപ്പിക്കും. ഒരു ഓവര്‍ കഴിഞ്ഞാല്‍ അമ്പയര്‍ ഉടന്‍ തന്നെ ടൈമര്‍ സ്വിച്ച് ഓണ്‍ ചെയ്ത് മത്സരം സമയബന്ധിതമായി പൂര്‍ത്തിയാകുന്നു എന്ന് ഉറപ്പാക്കണം. ഒരു ഇന്നിങ്സിൽ മൂന്നുതവണ നിയമം ലംഘിച്ചാൽ ബാറ്റിങ് ടീമിന് അഞ്ച് റൺസ് ബോണസായി ലഭിക്കുമെന്നാണ് വ്യവസ്ഥ. ആദ്യ രണ്ടുതവണ ബോളിങ് ടീമിന് മുന്നറിയിപ്പ് നൽകിയ ശേഷമായിരിക്കും ബാറ്റ് ചെയ്യുന്ന ടീമിന് ബോണസ് റൺ അനുവദിക്കുക.

സ്റ്റോപ്പ് ക്ലോക്ക് നിയമത്തിലും ചില ഇളവുകൾ നൽകിയിട്ടുണ്ട്. പുതിയ ബാറ്റർ ക്രീസിലേക്ക് വരുമ്പോഴും ഡ്രിങ്ക്സ് ബ്രേക്കിലും നിയമത്തിൽ ഇളവുണ്ട്. ആർക്കെങ്കിലും പരുക്കുപറ്റി സമയം നഷ്ടപ്പെടുന്നതിനേയും നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പന്ത് കാണാതാവുക, ബാറ്റ് പൊട്ടിപ്പോവുക തുടങ്ങി ഫീൽഡിങ് ടീമിന്റെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളേയും സ്റ്റോക്ക് ക്ലോക്ക് മുഖാന്തരമുള്ള ശിക്ഷ നടപടികളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇരുടീമിനും ജയസാധ്യതയുള്ള കളിയിൽ ചിലഘട്ടങ്ങളിൽ ബൗളിങ് ആലോചനകൾക്കും ഫീൽഡിങ് ആസൂത്രണത്തിനുമായി സമയം ധാരാളം പാഴാകാറുണ്ട്. ഇത്തരത്തിലുള്ള അധിക സമയം പാഴാകുന്നത് തടഞ്ഞ് മത്സരങ്ങൾക്കിടയിലെ ഇടവേള കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐസിസി സ്റ്റോപ്പ് ക്ലോക്ക് എന്ന ആശയം മുന്നോട്ട് വെച്ചത്. കഴിഞ്ഞ വർഷം ഡിസംമ്പറിൽ നടന്ന വെസ്റ്റ് ഇൻഡീസ് – ഇംഗ്ലണ്ട് ട്വന്റി20 മത്സരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ്പ് ക്ലോക്ക് നിയമം നടപ്പാക്കിയിരുന്നു.

ഇതോടൊപ്പം, ജൂൺ 27ന് നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് സെമി, ജൂൺ 29ന് നടക്കുന്ന ഫൈനൽ എന്നി മത്സരങ്ങൾക്കുള്ള റിസർവ് ദിവസങ്ങളും ഐസിസി അംഗീകാരം നൽകി. ‘ലീഗ്’ അല്ലെങ്കിൽ ‘സൂപ്പർ എയ്റ്റ്’ ഘട്ടങ്ങളിൽ, മത്സരം ഇരു ടീമുകൾക്കും തുല്യത നൽകാൻ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് കുറഞ്ഞത് അഞ്ച് ഓവറെങ്കിലും ബൗൾ ചെയ്യേണ്ടിവരും. പക്ഷെ നോക്കൗട്ട് മത്സരങ്ങളിൽ, ഒരു മത്സരം പൂർത്തിയാക്കാൻ രണ്ടാം ഇന്നിംഗ്‌സിൽ കുറഞ്ഞത് 10 ഓവറെങ്കിലും എറിയേണ്ടതുണ്ട്. ഇന്ത്യയും ശ്രീലങ്കയും ചേർന്ന് ആതിഥേയത്വം വഹിക്കുന്ന 2026ലെ ടി20 ലോകകപ്പിനുള്ള യോഗ്യതാ നടപടികൾക്കും ഐസിസി അംഗീകാരം നൽകിയിട്ടുണ്ട്.

Top