ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ജൂൺ പതിനെട്ട് മുതൽ 22 വരെ

ലണ്ടന്‍: ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ജൂൺ പതിനെട്ട് മുതൽ 22 വരെ നടക്കുമെന്ന് റിപ്പോർട്ട്. 23 റിസർവ് ദിനമായും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫൈനലിന് വേദിയാവുന്നത് വിഖ്യാതമായ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടാണ്. ചാമ്പ്യൻഷിപ്പിലെ പോയിന്റ് പട്ടികയിൽ മുന്നിലെത്തുന്ന രണ്ട് ടീമുകളാണ് ഫൈനലിൽ ഏറ്റുമുട്ടുക.

നേരത്തേ ജൂൺ 10 മുതൽ 14 വരെയായിരുന്നു ഫൈനൽ നിശ്ചയിച്ചിരുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ ഇന്ത്യയാണ് നിലവിൽ ഒന്നാംസ്ഥാനത്ത്. ന്യൂസിലൻഡ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവർ തുടർന്നുള്ള സ്ഥാനങ്ങളിൽ നിൽക്കുന്നു. ആകെ പോയിന്റിനെക്കാൾ പോയിന്റ് ശരാശരിയാണ് പട്ടികയിലെ സ്ഥാനക്കാരെ നിശ്ചയിക്കുന്നത്. ഒടുവിൽ ആദ്യ രണ്ട് സ്ഥാനക്കാർ ഫൈനലിൽ ഏറ്റുമുട്ടും.

ഇംഗ്ലണ്ടിനെതിരായ നാല് ടെസ്റ്റുകളായിരിക്കും ഇന്ത്യക്ക് നിർണായകമാവുക. ഓസ്‌ട്രേലിയ ഫൈനലിന് മുൻപ് ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യ അഞ്ച് പരമ്പരയിൽ 13 ടെസ്റ്റുകളാണ് കളിച്ചത്. ഒൻപത് ജയവും മൂന്ന് തോൽവിയും ഒരു സമനിലയുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. ന്യൂസിലൻഡ് 11 ടെസ്റ്റിൽ ഏഴ് ജയം നേടിയപ്പോൾ മൂന്നിൽ തോറ്റു. ഓസ്‌ട്രേലിയ കളിച്ചത് 14 ടെസ്റ്റിൽ. എട്ട് ജയവും നാല് തോൽവിയും രണ്ട് സമനിലയും. ഇംഗ്ലണ്ട് 17 ടെസ്റ്റിൽ കളിച്ചപ്പോൾ നേടിയത് പത്ത് ജയം. നാല് തോൽവിയും മൂന്ന് സമനിലയും.

Top