കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്റ് ടീമിനെ പുറത്തുവിട്ട് ഐസിസി

ദുബായ്: കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്റ് ടീമിനെ പുറത്തുവിട്ട് ഐസിസി. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ആറ് ഇന്ത്യന്‍ താരങ്ങളും ഇടംപിടിച്ചു. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നീ ടീമുകളില്‍ നിന്ന് രണ്ട് താരങ്ങള്‍ വീതവും ഒരു ന്യൂസിലന്‍ഡ് താരവും ടീമിലെത്തി. പാകിസ്ഥാന്‍, ഇംഗ്ലണ്ട്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ ടീമുകളുടെ ഒരു താരത്തിനും ടീമിലിടം നേടാന്‍ സാധിച്ചില്ല.

രോഹിത് – ഗില്‍ സഖ്യം തന്നെയാണ് ടീമിന്റെ ഓപ്പണര്‍മാര്‍. മൂന്നാമനായി ഓസ്ട്രേലിയന്‍ താരം ട്രാവിസ് ഹെഡ് കളിക്കും. വിരാട് കോലി നാലാമനാവും. ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചലാണ് മധ്യനിരയില്‍ കടിഞ്ഞാണ്‍ ഏറ്റെടുക്കുക. ദക്ഷിണഫ്രിക്കയുടെ ഹെന്റിച്ച് ക്ലാസനാണ് വിക്കറ്റ് കീപ്പര്‍. പേസ് ഓള്‍റൗണ്ടറായി ദക്ഷിണാഫ്രിക്കയുടെ തന്നെ മാര്‍കോ ജാന്‍സനും. കുല്‍ദീപല്ലാതെ ടീമിലെ മറ്റൊരു സ്പിന്നര്‍ ഓസീസിന്റെ ആഡം സാംപയാണ്. പേസര്‍മാരായി സിറാജും ഷമിയും. കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ ഏറ്റവും മികച്ച ഏകദിന ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ട്രാവിസ് ഹെഡ്, വിരാട് കോലി, ഡാരില്‍ മിച്ചല്‍, ഹെന്റിച്ച് ക്ലാസന്‍, മാര്‍ക്കോ ജാന്‍സന്‍, ആഡം സാംപ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്.

ഇന്ത്യയുടെ മൂന്ന് ബാറ്റര്‍മാരും ബൗളര്‍മാരുമാണ് ടീമിലെത്തിയത്. രോഹിത്തിനൊപ്പം ശുഭ്മാന്‍ ഗില്‍, വിരാട് കോലി എന്നിവരാണ് ടീമിലെ ബാറ്റര്‍മാര്‍. മുഹമ്മദ് ഷമി, മുഹഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ ബൗളര്‍മാരും. അതേസമയം, ജസ്പ്രിത് ബുമ്രയ്ക്ക് ടീമിലിടം കണ്ടെത്താനായില്ല. ഷമി ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായിരുന്നു. സിറാജിനും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുകയുണ്ടായി.

Top