‘ആ കപ്പ് എവിടെ കൊണ്ടുപോകുന്നു?’; അഭിനന്ദനെ പരിഹസിച്ച് പാക്ക് ചാനല്‍

ഇസ്ലമാബാദ്: വീരസൈനികന്‍ അഭിനന്ദന്‍ വര്‍ത്തമാനെ പരിഹസിച്ച് പരസ്യം നിര്‍മിച്ച് പാക്ക് ചാനല്‍. ജൂണ്‍ 16ന് നടക്കുന്ന ഇന്ത്യ- പാകിസ്ഥാന്‍ ലോകകപ്പ് മത്സരത്തിന്റെ പരസ്യമാണ് അഭിനന്ദനെ പരിഹസിക്കുന്ന തരത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ജാസ്സ് ടിവിയാണ് പരസ്യചിത്രം തയ്യാറാക്കിയത്.


ബലാക്കോട്ട് ആക്രമണ സമയത്ത് പാക്ക് പിടിയിലായ അഭിനനന്ദനെ ചോദ്യം ചെയ്ത രീതിക്ക് സമാനമെന്നോണമാണ് പരിഹാസരൂപേണയുള്ള പരസ്യം.ഒരാള്‍ നീല ജഴ്‌സിയില്‍ ചായ കുടിച്ചുകൊണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന തരത്തിലാണ് പരസ്യം ഒരുക്കിയിരിക്കുന്നത്. ടോസ് ലഭിച്ചാല്‍ എന്താണ് ചെയ്യുകയെന്നാണ് ആദ്യ ചോദ്യം. തനിക്കത് വെളിപ്പെടുത്താനാകില്ലെന്ന് അഭിനന്ദനോട് സാമ്യമുള്ളയാള്‍ മറുപടി നല്‍കുന്നു. തുടര്‍ന്ന് അവസാന ഇലവനില്‍ ആരൊക്കെ വരുമെന്ന ചോദ്യത്തിന് അതും പറയാനാവില്ലെന്ന് മറുപടി. പിന്നീട് ചായ എങ്ങനെയുണ്ടെന്ന് ചോദിക്കുന്നു, ഗംഭീരമെന്ന് ഉത്തരവും. ഒടുവില്‍ നിങ്ങള്‍ക്ക് പോകാമെന്ന് പറയുന്നതും, പോകാനൊരുങ്ങുമ്പോള്‍ കോളറില്‍ പിടിച്ച് കപ്പുമായി എവിടെ പോകുന്നുവെന്ന പരിഹാസമുയരുന്നു. ശേഷം ജൂണ്‍ 16 ന് ജാസ്സ് ടിവിക്കൊപ്പം ഇന്ത്യ പാക്ക് മത്സരം കാണാമെന്ന് പറഞ്ഞുവെച്ചാണ് പരസ്യം അവസാനിക്കുന്നത്.

ഇത്തവണത്തെ ലോകകപ്പ് തങ്ങള്‍ നേടുമെന്ന ധ്വനിയാണ് ഇന്ത്യയെ പരിഹസിച്ചുകൊണ്ടുള്ള പാക്ക് പരസ്യമെന്ന് വ്യക്തമാണ്. ഇതിനെതിരെ വിമര്‍ശനവുമായി നിരവധിയാളുകള്‍ ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു. ഇന്ത്യയുടെ സിംഹക്കുട്ടിയെ പരിഹസിച്ച പാക്കിസ്ഥാന് ലോകകപ്പ് മത്സരത്തില്‍ ശക്തമായ തിരിച്ചടി തന്നെ ഇന്ത്യ നല്‍കുമെന്ന് ആരാധകരും പറയുന്നു.

Top