ടി20 ലോകകപ്പ് അനിശ്ചിതത്വത്തില്‍; മൂന്ന് സാധ്യതകളുമായി ഐസിസി

ദുബായ്: ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പുമായി ബന്ധപ്പെട്ട് മൂന്ന് സാധ്യതകളുമായി ഐസിസി. ഇന്ന് ചേര്‍ന്ന ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ടി20 ലോകകപ്പുമായി ബന്ധപ്പെട്ട സാധ്യതകള്‍ ചര്‍ച്ച ചെയ്തത്.

കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകകപ്പ് നീട്ടിവെക്കേണ്ടിവരുമെന്ന സൂചന തന്നെയാണ് യോഗം നല്‍കുന്നത്. യോഗത്തില്‍ ഉയര്‍ന്നു വന്ന സാധ്യതകളില്‍ ഒന്ന് ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15വരെ നിശ്ചയിച്ച തീയതികളില്‍ തന്നെ ലോകകപ്പ് നടത്തുക എന്നതാണ്. ഏതെങ്കിലും സാഹചര്യത്തില്‍ ലോകകപ്പ് നീട്ടിവെക്കേണ്ടിവന്നാല്‍ അടുത്തവര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ലോകകപ്പ് നടത്തുക എന്നതാണ് രണ്ടാമത്തേത്. മൂന്നാമത്തെതായി ഏറ്റവും അവസാനം പരിഗണിക്കുന്ന സാധ്യത ലോകകപ്പ് 2022ലേക്ക് മാറ്റിവെക്കുക എന്നതാണ്.

ഐസിസിയിലെ 12 പൂര്‍ണ അംഗങ്ങളും മൂന്ന് അസോസിയേറ്റ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇവരില്‍ ഭൂരിഭാഗവും ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ലോകകപ്പ് നടത്തുന്നതിനെ അനുകൂലിച്ചാണ് സംസാരിച്ചത് എന്നാണ് സൂചന. ലോകകപ്പ് നീട്ടിവെച്ചാല്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഐപിഎല്‍ നടത്താന്‍ ബിസിസിഐക്ക് വഴിയൊരുങ്ങും.

മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് റദ്ദാക്കുകയായിരുന്നു. ലോകകപ്പിന് മുമ്പ് ഐപിഎല്‍ നടത്തുന്നത് കളിക്കാര്‍ക്ക് മത്സര പരിചയം ഉറപ്പുവരുത്തുന്നതിനും ഉചിതമാണെന്ന നിലപാടിലാണ് ബിസിസിഐ.

Top