പട്ടാളത്തൊപ്പിയണിഞ്ഞ ഇന്ത്യന്‍ താരങ്ങള്‍ക്ക് എതിരെ നടപടിയില്ല; പാക്ക് മന്ത്രിയുടെ പരാതി പൊളിഞ്ഞു

റാഞ്ചി: പട്ടാളത്തൊപ്പിയണിഞ്ഞ് റാഞ്ചി ഏകദിനത്തില്‍ കളത്തിലിറങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ പാക്കിസ്ഥാന്‍ മന്ത്രി ഉന്നയിച്ച പരാതി നിലനില്‍ക്കില്ല. പട്ടാളത്തൊപ്പിവെച്ച് കളിക്കാനിറങ്ങിയ ഇന്ത്യന്‍ താരങ്ങളുടെ നടപടി ക്രിക്കറ്റിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതാണെന്നും ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ഐസിസി നടപടിയെടുക്കണമെന്നുമായിരുന്നു പാക്ക് വാര്‍ത്താവിതരണ മന്ത്രി ഫവദ് ചൗധരിയുടെ ആവശ്യം.

എന്നാല്‍ ചാരിറ്റി ഫണ്ട് കണ്ടത്തുന്നതിനും പട്ടാളത്തൊപ്പി ധരിക്കുന്നതിനും ഐ സി സി സിഇഒ ഡേവ് റിച്ചാര്‍ഡ്സില്‍ നിന്ന് ബി സി സി ഐ മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നെന്നും അതിനാല്‍ താരങ്ങള്‍ക്കെതിരെ നടപടി എടുക്കല്‍ സാധ്യമല്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു.

സീനിയര്‍ താരം എം എസ് ധോണിയാണ് മത്സരത്തിന് മുന്‍പ് സഹതാരങ്ങള്‍ക്ക് പട്ടാളത്തൊപ്പി കൈമാറിയത്. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച 40 ജവാന്‍മാരുടെ ഓര്‍മയ്ക്കും നാഷണല്‍ ഡിഫന്‍സ് ഫണ്ടിലേക്ക് തുക കണ്ടെത്താനുമാണ് ഇന്ത്യന്‍ താരങ്ങള്‍ റാഞ്ചിയില്‍ പട്ടാളത്തൊപ്പിയണിഞ്ഞ് കളിച്ചത്. ഇതിനെതിരെ പാക്ക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് ഔദ്യോഗികമായി പരാതി നല്‍കണമെന്ന് ചൗധരി ആവശ്യപ്പെട്ടിട്ടുണ്ട്.

അടുത്ത മത്സരത്തില്‍ കശ്മീരിലെ അടിച്ചമര്‍ത്തലുകളില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാന്‍ കളിക്കാര്‍ കൈയില്‍ കറുത്ത ആം ബാന്‍ഡ് ധരിച്ച് കളിക്കാനിറങ്ങുമെന്നും ചൗധരി വ്യക്തമാക്കി.

Top