ദുബായ്: ഐസിസിയുടെ കഴിഞ്ഞ ദശാബ്ദത്തിലെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഗാര്‍ഫീല്‍ഡ് സോബേഴ്സ് ട്രോഫി ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക്. ദശാബ്ദത്തിലെ മികച്ച ഏകദിന താരമായി തിരഞ്ഞെടുത്തതും കോലിയെ തന്നെയാണ്. ഇന്ത്യയുടെ ആര്‍ അശ്വിന്‍, ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര, ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, ദക്ഷിണാഫ്രിക്കയുടെ എ.ബി ഡിവില്ലിയേഴ്സ്, ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണ്‍ എന്നിവരെ മറികടന്നാണ് കോലി ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ ദശകത്തിൽ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലും പുലര്‍ത്തുന്ന സ്ഥിരതയാണ് കോലിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
കഴിഞ്ഞ ദശാബ്ദത്തില്‍ മൂന്ന് ഫോര്‍മാറ്റിലുമായി 66 സെഞ്ചുറിയും 94 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെ 20,396 റണ്‍സാണ് കോലി നേടിയത്. 70ല്‍ കൂടുതല്‍ ഇന്നിങ്‌സുകളിലായി 56.97-ാണ് കോലിയുടെ ശരാശരി. 2011ല്‍ ലോകകപ്പ് കിരീടത്തില്‍ പങ്കാളിയാവാനും കോലിക്കായി. ഇതെല്ലാം പരിഗണിച്ചാണ് കോലിയെ ദശാബ്ദത്തിന്റെ താരമായി തിരഞ്ഞെടുത്തത്. ഏകദിനത്തില്‍ 39 സെഞ്ചുറിയും 49 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെ 10,000ത്തില്‍ കൂടുതല്‍ റണ്‍സ് കോലിയുടെ അക്കൗണ്ടിലുണ്ട്. 61.83-ാണ് കോലിയുടെ ശരാശരി. അവാര്‍ഡിന് പരിഗണിക്കുന്ന കാലയളവില്‍ 112 ക്യാച്ചുകളും കോലി സ്വന്തമാക്കിയിരുന്നു.
ചരിത്രത്തില്‍ ആദ്യമായി ഒരേ വര്‍ഷം ഐ.സി.സിയുടെ എല്ലാ വ്യക്തിഗത പുരസ്‌കാരങ്ങളും സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടവും കോലിക്കാണ്. 2018-ലെ ഐ.സി.സിയുടെ പ്ലെയര്‍ ഓഫ് ദ ഇയര്‍ (സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്സ് ട്രോഫി), ഏകദിന-ടെസ്റ്റ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരങ്ങള്‍ എന്നിവയോടൊപ്പം കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളെ ഉള്‍പ്പെടുത്തി ഐ.സി.സി തിരഞ്ഞെടുത്ത മൂന്ന് ഫോര്‍മാറ്റിലെ ലോക ഇലവനില്‍ ഉള്‍പ്പെട്ട ഏക താരവും കോലിയാണ്. ടെസ്റ്റ് ടീമിന്റെ നായകനായി ഐ.സി.സി തിരഞ്ഞെടുത്തതും കോലിയെ തന്നെ.
ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്താണ് ദശാബ്ദത്തിലെ മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍. കഴിഞ്ഞ ഒരു ദശാബ്ദത്തിലെ ടെസ്റ്റില്‍ 65.79 ശരാശരിയില്‍ 26 സെഞ്ചുറികളും 28 അര്‍ധ സെഞ്ചുറികളുമടക്കം 7040 റണ്‍സാണ് സ്മിത്തിന്റെ സമ്പാദ്യം. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് ഐ.സി.സിയുടെ ദശാബ്ദത്തിലെ മികച്ച ട്വന്റി 20 താരം. ഈ കാലയളവിലെ ട്വന്റി 20-യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ റാഷിദിന്റെ പേരിലാണ്.