ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി: ജ്യോതിലാൽ വീണ്ടും പൊതുഭരണ വകുപ്പ് സെക്രട്ടറി

തിരുവനന്തപുരം: ഐ.എ.എസ് തലപ്പത്ത് അഴിച്ചു പണി. ഗവർണറുടെ അതൃപ്തിയെ തുടർന്ന് നീക്കം ചെയ്യപ്പെട്ട കെ ആർ ജ്യോതിലാൽ ഐ.എ.എസ് പൊതുഭരണ വകുപ്പിൽ തിരികെ എത്തി. എം ശിവശങ്കറിന് കൂടുതൽ ചുമതലകൾ നൽകി.

ഗവർണറുടെ അഡീഷണൽ പിഎ ആയി ബി.ജെ.പി നേതാവ് ഹരി എസ് കർത്തയെ നിയമിച്ച ഉത്തരവിനൊപ്പം വിയോജന കുറിപ്പ് എഴുതിയ കെ ആർ ജ്യോതിലാലിൻറെ നടപടി ഗവർണറുടെ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. പിന്നാലെ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പുവെയ്ക്കാതെ ഗവർണർ സർക്കാരിനെ സമ്മർദത്തിലാക്കി. പൊതുഭരണ വകുപ്പിൽ നിന്ന് കെ ആർ ജ്യോതിലാലിനെ മാറ്റിയായിരുന്നു സർക്കാർ അന്ന് പ്രതിസന്ധി മറികടന്നത്. എന്നാൽ ഇപ്പോൾ പൊതുഭരണ വകുപ്പിൻറെ അധിക ചുമതല കൂടി പ്രിൻസിപ്പൽ സെക്രട്ടറിയായ കെ ആർ ജ്യോതിലാലിന് സർക്കാർ നൽകി.

നിലവിൽ കായിക, യുവജനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കർ ഐഎഎസിന് മൃഗസംരക്ഷണം, ക്ഷീര വികസനം, മൃഗശാല എന്നിവയുടെ അധിക ചുമതല കൂടി നൽകി. ശാരദ മുരളീധരൻ ഐഎഎസിന് ഇലക്ട്രോണിക് ആൻറ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിൻറെയും ബിശ്വാസ് സിൻഹ ഐഎഎസിന് പ്ലാനിങ് ആൻറ് എകണോമിക് വകുപ്പിൻറെയും അധിക ചുമതല നൽകി. മൃഗസംരക്ഷണ വകുപ്പിൽ നിന്നും മാറ്റിയ ടിങ്കു ബിസ്വാളിന് ഭക്ഷ്യ സിവിൽ സപ്ലൈസ്, തുറമുഖം എന്നിവയുടെ ചുമതല നൽകി. കേന്ദ്ര ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി തിരികെ എത്തിയ കെ എസ് ശ്രീനിവാസിനെ ഫിഷറീസ് വകുപ്പിലും അജിത്ത് കുമാറിനെ പൊതുമരാമത്ത് വകുപ്പിലും നിയമിച്ചു. അവധി കഴിഞ്ഞ് തിരികെ എത്തിയ പ്രിയങ്ക ജിക്ക് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറുടെ ചുമതല നൽകി.

 

Top