iam whether or not to contest decided by people and party says vs

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കണോ വേണ്ടയോ എന്ന് ജനങ്ങളും പാര്‍ട്ടിയും തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധമായ ചോദ്യത്തിനായിരുന്നു വിഎസിന്റെ മറുപടി. വിഎസ് ഉള്‍പ്പെടെ അര്‍ക്കും മത്സരിക്കാന്‍ പ്രായം തടസമല്ലെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടേയും, നായകനെ പാര്‍ട്ടി തീരുമാനിക്കുമെന്ന കോടിയേരിയുടെയും പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് പ്രതികരണം.

വിഎസിന്റെ ഈ പ്രതികരണത്തിലൂടെ മത്സരിക്കുന്നത് സംബന്ധിച്ച തീരുമാനം സിപിഎം കേന്ദ്ര കമ്മറ്റിയാണ് എടുക്കേണ്ടതെന്നുറപ്പായിട്ടുണ്ട്.

കഴിഞ്ഞ രണ്ട് തവണയും ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടായ ആവശ്യം മുന്‍നിര്‍ത്തിയാണ് വിഎസിനെ മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചത്. വീണ്ടും ‘ചരിത്രം ആവര്‍ത്തിക്കു’മെന്നതിന്റെ സൂചനയാണ് വിഎസിന്റെ പ്രതികരണം.

ശ്രീനാരായണ ഗുരുദേവന്റെ പുതപ്പ് മാറ്റി വെള്ളാപ്പള്ളി ആര്‍എസ്എസിന്റെ കാവി അണിയിക്കുകയാണെന്നും വിഎസ് പറഞ്ഞു. ആര്‍എസ്എസിനെ വളര്‍ത്തുന്നത് വെള്ളാപ്പള്ളിയാണ്. ഗുരുവിന്റെ ആദര്‍ശങ്ങള്‍ ഉപേക്ഷിച്ച് അപഹസിക്കുകയാണെന്നും വിഎസ് പറഞ്ഞു.

അഴിമതിയിലാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഗവേഷണം നടത്തുന്നത്. ബാബുവിനോടും മാണിയോടും ഒരേ സമീപനമാണുള്ളത്. അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ലെന്നും വിഎസ് പറഞ്ഞു.

Top