ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ നിന്ന് 112 പേര്‍ അടങ്ങുന്ന സംഘവുമായി ഇന്ത്യന്‍ വ്യോമസേന വിമാനം തിരിച്ചെത്തി. ഭീതി വിട്ടൊഴിയാതെ വൈറസ് പടരുന്ന സാഹചര്യത്തിലാണ് വിവിധ രാജ്യങ്ങളിലുള്ള ആളുകളും ഉള്‍പ്പെടുന്ന സംഘത്തെ ഇന്ത്യയിലെത്തിച്ചത്.
ചൈനയ്ക്ക് സഹായവുമായി പോയ വ്യോമസേനയുടെ സി 17 വിമാനമാണ് തിരിച്ചെത്തിയിരിക്കുന്നത്. ഇന്ത്യക്കാര്‍ക്ക് പുറമെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരും ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ബംഗ്ലാദേശ്, ചൈന, ദക്ഷിണാഫ്രിക്ക, മഡഗാസ്‌കര്‍, മ്യാന്മാര്‍, മാലിദ്വീപ്, അമേരിക്ക എന്നീ രാജ്യങ്ങളിലെ ആളുകളെയാണ് ഇന്ത്യരക്ഷിച്ചിരിക്കുന്നത്.
ഇടയ്ക്ക് വിമാനം വൈകിയത് അധികൃതരില്‍ ആശങ്കയ്ക്ക് വഴിവെച്ചിരുന്നു.
ബംഗ്ലാദേശ് വിദ്യാര്‍ത്ഥികളാണ് തിരിച്ചെത്തിയവരില്‍ അധികവും. കൂടാതെ 76 ഇന്ത്യക്കാര്‍, 23 ബംഗ്ലാദേശികള്‍, ആറ് ചൈനക്കാര്‍, മ്യാന്മാറില്‍ നിന്നും മാലിദ്വീപില് നിന്നും രണ്ട് വീതം, യുഎസില്‍ നിന്നും മഡഗാസ്‌കറില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും ഓരോരുത്തര്‍ ആയിരുന്നു വിനാമത്തില്‍ ഉണ്ടായിരുന്നത്.
നേരത്തെ ചൈനയില്‍ നിന്ന് ആളുകളെ എത്തിച്ചപ്പോള്‍ എടുത്തിരുന്ന മുന്‍ കരുതലുകള്‍ തന്നെയാണ് ഇപ്പോഴും എടുക്കുന്നത്. 14 ദിവസത്തെ പ്രത്യേക നിരീക്ഷണം ഇവര്‍ക്ക് നല്‍കും. രോഗം ഇല്ലെന്ന് സ്ഥിരീകരിച്ചാല്‍ മാത്രമേ സ്വന്തം നാട്ടിലേക്ക് അയക്കൂ എന്നാണ് വിവരം.
വൈറസ് ഏറെ ബാധിച്ച വുഹാനിലേക്ക് മരുന്നും ഉപകരണങ്ങളുമടക്കം 15 ടണ്‍ സാധനങ്ങളുമായാണ് വ്യോമസേനയുടെ വിമാനം പോയിരുന്നത്. ചൈനയുമായി നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ എഴുപതാം വാര്‍ഷികത്തില്‍ നല്‍കുന്ന സഹായമാണത്. അവിടുത്തെ ജനങ്ങളോടുള്ള സ്‌നേഹത്തിന്റെയും ഐക്യദാര്‍ഡ്യത്തിന്റെയും അടയാളമാണ് ഈ സഹായം എന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.