ന്യൂഡല്‍ഹി : പാകിസ്ഥാനില്‍നിന്നു മോചിതനായ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ഇന്നു ഡല്‍ഹിയില്‍ വിശദപരിശോധനകള്‍ക്കു വിധേയനാകും. സൈനിക ഉദ്യോഗസ്‌ഥരുടെ സാന്നിധ്യത്തിലാകും മാനസിക- ശാരിരിക പരിശോധനകള്‍ നടത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദി , പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ എന്നിവർ അദ്ദേഹത്തെ കണ്ടേക്കും.
വെള്ളിയാഴ്ച വൈകിട്ട് ഒമ്പത് മണിയോടെയാണ് വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ പാകിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറിയത്. മണിക്കൂറുകൾ വൈകിച്ചാണ് അഭിനന്ദനെ പാകിസ്ഥാൻ ഇന്ത്യക്ക് വിട്ടു നൽകിയത്. വ്യോമസേനയിലെയും പ്രതിരോധ, വിദേശകാര്യമന്ത്രാലയങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ വിങ് കമാൻഡറെ സ്വീകരിക്കാൻ എത്തിയിരുന്നു.
വൈകിട്ട് അഞ്ചോടെ വാഗ അതിര്‍ത്തിയില്‍ എത്തിച്ച അഭിനന്ദനെ 5.25-ന് ഇന്ത്യക്ക് കൈമാറിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വാഗാ അതിര്‍ത്തിയില്‍ എത്തിച്ച അഭിനന്ദനെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഓഫീസര്‍മാര്‍ക്ക് കൈമാറിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ നടപടിക്രമങ്ങള്‍ പിന്നെയും മണിക്കൂറുകള്‍ നീണ്ടു. 9.20-നാണ് ഒടുവില്‍ ഔദ്യോഗികമായി വൈമാനികനെ ഇന്ത്യക്കു കൈമാറിയത്. വൈദ്യ പരിശോധനയടക്കം മണിക്കൂറുകള്‍ നടപടിക്രമങ്ങള്‍ നീണ്ടതാണ് അഭിനന്ദന്റെ തിരിച്ചുവരവ് വൈകിച്ചത്.
പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായ ഇത്തരം നടപടികളിൽ ഇന്ത്യക്ക് കടുത്ത അതൃപ്തിയുണ്ട്. വാഗയിൽ നിന്നും അമൃത്സറിലേക്കാണ് അഭിനന്ദൻ വർത്തമാനെ ആദ്യം കൊണ്ടുപോയത്.ഇവിടെ അദ്ദേഹത്തെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.