പട്ന: കേന്ദ്ര അന്വേഷണ ഏജൻസികളെയും ബിജെപിയെയും പരിഹസിച്ച് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. സിബിഐയ്ക്ക് തങ്ങളുടെ വീട്ടിൽ തന്നെ ഓഫീസ് തുറക്കാമെന്നും അതിനുള്ള സ്ഥലം നൽകാമെന്നും അദ്ദേഹം പരിഹസിച്ചു. തങ്ങൾക്കെതിരെ പ്രവർത്തിക്കാൻ ബിജെപി നിരന്തരം സിബിഐയെ ഉപയോഗിക്കുകയാണെന്നും എന്നാൽ ഇതുവരെയായിട്ടും ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിതീഷ് കുമാറിന്റെ ജെഡിയുവിനെ ഇല്ലാതാക്കാൻ ബിജെപി കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തിന് നിർദേശം നൽകിയിരുന്നെന്നും എന്നാൽ അവർ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.
അച്ഛൻ ലാലു പ്രസാദ് യാദവിന്റെ അഭാവത്തിൽ പാർട്ടിക്ക് വേണ്ടി തെരഞ്ഞെടുപ്പ് ക്യാമ്പയിൻ നടത്തിയത് താനാണ്. ഒരുതവണ ഉപമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി. വികസന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ തനിക്ക് കഴിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.