സിനിമയുടെ വലുപ്പം നോക്കിയെ പ്രതിഫലം വാങ്ങാറൊള്ളു; ശിവ കാര്‍ത്തികേയന്‍

സിനിമയുടെ കരാറൊപ്പിടുന്നതിനുമുമ്പ് ഓരോ സിനിമയേക്കുറിച്ചും ആഴത്തില്‍ മനസിലാക്കുമെന്ന് തമിഴ് സൂപ്പര്‍ താരം ശിവ കാര്‍ത്തികേയന്‍. കരിയറിന്റെ തുടക്കംതൊട്ടേ ഒരു നിശ്ചിത പതിഫലം വാങ്ങിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഓരോ സിനിമയ്ക്കും ഓരോ പ്രതിഫലമാണ് വാങ്ങുന്നത്. നിര്‍മാതാവിന്റെ ശേഷിക്കനുസരിച്ച് പ്രതിഫലം കുറയ്ക്കാറുണ്ട്. സിനിമയുടെ വലിപ്പം നോക്കിയാണ് പ്രതിഫലം വാങ്ങുന്നതെന്നും ശിവ കാര്‍ത്തികേയന്‍ പറഞ്ഞു.

ഡോക്ടര്‍ ഒരു പരീക്ഷണമായിരുന്നു, അയലാന്‍ വളരെ വ്യത്യസ്തമാണ്. എന്റെ സര്‍ഗ്ഗാത്മകമായ ആഗ്രഹങ്ങളും സിനിമയുടെ ബിസിനസും തമ്മിലുള്ള സന്തുലിതാവസ്ഥ കണ്ടെത്താനാണ് ഞാന്‍ ശ്രമിക്കുന്നത്. ഞാന്‍ കാരണം എന്റെ നിര്‍മ്മാതാവിന് നഷ്ടം വരരുതെന്ന് എനിക്ക് നിശ്ചയമുണ്ട്. സിനിമയുടെ ബിസിനസിനെ ബാധിക്കാത്ത തരത്തിലേ ഞാന്‍ പരീക്ഷണം നടത്തു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെയുണ്ടായ സമ്പാദ്യം എന്നുപറയുന്നത് വിജയങ്ങളും പരാജയങ്ങളും ഞാന്‍ ചെയ്ത തെറ്റുകളുമാണ്. അതെല്ലാമാണ് എന്റെ പാഠങ്ങള്‍. ശിവ കാര്‍ത്തികേയന്‍ ചൂണ്ടിക്കാട്ടി. സിനിമ സംവിധാനം ചെയ്യാനുള്ള ആഗ്രഹത്തേക്കുറിച്ചും അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഡോക്ടര്‍, ബീസ്റ്റ്, ജയിലര്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത നെല്‍സന്റെ അസിസ്റ്റന്റ് ഡയറക്ടറായി ജോലിനോക്കിയിട്ടുണ്ട്. പക്ഷേ സിനിമയില്‍ എത്തിയശേഷമാണ് സംവിധാനം എത്ര ബുദ്ധിമുട്ടാണെന്ന് മനസിലായത്. എങ്കിലും ഒരിക്കല്‍ സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും ശിവ കാര്‍ത്തികേയന്‍ വ്യക്തമാക്കി.

2015ല്‍ പുറത്തിറങ്ങിയ ‘ഇന്‍ട്ര് നേട് നാളൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ആര്‍. രവികുമാര്‍ സംവിധാനംചെയ്യുന്ന ചിത്രമാണ് ‘അയലാന്‍’. 24 എ.എം സ്റ്റുഡിയോസിന്റെ്‌റെ ബാനറില്‍ ആര്‍.ഡി. രാജയാണ് അയലാന്‍ നിര്‍മിക്കുന്നത്. 2024 ജനുവരി 12-ന് പൊങ്കല്‍ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. കമല്‍ഹാസന്‍ നിര്‍മിച്ച് രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ശിവ കാര്‍ത്തികേയന്റേതായി അണിയറയിലൊരുങ്ങുന്ന മറ്റൊരു ചിത്രം.

Top