വണ്‍ സിനിമയിലേതു പോലൊരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്: നേഹ റോസ്

ണ്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ വെളളിത്തിരയിലെത്തിയിരിക്കുകയാണ് നേഹ റോസ്. നിരവധി പരസ്യചിത്രങ്ങളിലൂടെ കലാരംഗത്ത് എത്തിയതാണ് നേഹ റോസ്. വണില്‍ അഭിനയിക്കുന്ന കാര്യം നേഹ റോസ് തന്നെയായിരുന്നു അറിയിച്ചത്. സിനിമയില്‍ സലിം കുമാറിനൊപ്പമുള്ള രംഗത്ത് അഭിനയിച്ചതിന്റെ സന്തോഷം പറയുന്ന നേഹ റോസ് സിനിമയിലെ തന്റെ കഥാപാത്രവുമായി ബന്ധപ്പെട്ട ഒരു അനുഭവത്തെ കുറിച്ച് എഴുതിയ കുറിപ്പാണ് ഇപോള്‍ ചര്‍ച്ച. നേഹ റോസ് തന്നെയാണ് കുറിപ്പ് ഷെയര്‍ ചെയ്തിരിക്കുന്നത്. വണ്‍ സിനിമയിലെ പോലെ ഒരനുഭവം തനിക്കുമുണ്ടായിട്ടുണ്ടെന്നാണ് നേഹ റോസ് സൂചിപ്പിക്കുന്നത്.

നേഹ റോസിന്റെ കുറിപ്പ്

വണ്‍ എന്ന മലയാളസിനിമയില്‍ സലിം കുമാര്‍ ചേട്ടന് ഒപ്പം ആ ഒരു സീന്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. സിനിമയുടെ തുടക്കത്തില്‍ തന്നെ സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കാനും സാധിച്ചു. മുന്‍പ് പനമ്പള്ളി നഗറിലെ ആര്‍ഡിഎസ് ഫ്‌ലാറ്റില്‍ ആയിരുന്നപ്പോള്‍, ഇതുപോലെ ഒരു അനുഭവം ഞാന്‍ ഫെയ്‌സ് ചെയ്തതാണ്. ഞാന്‍ മാത്രമായിരിക്കില്ല നിങ്ങളോരോരുത്തരും ഫെയ്‌സ് ചെയ്തതാണ് എന്ന് എനിക്കുറപ്പുണ്ട്.

അന്ന് ആഡ് ഷൂട്ട് കഴിഞ്ഞ തിരിച്ചെത്തിയപ്പോള്‍ ലേറ്റ് ആയി. നല്ല മഴയും കാറ്റും. റൂം എത്തിയിട്ട് ഫുഡ് ഓര്‍ഡര്‍ ചെയ്യാം എന്ന് കരുതി. ഫുഡ് അടുത്തു എവിടെയെങ്കിലും പോയി കഴിച്ചാലോ എന്നു വിചാരിച്ചപ്പോള്‍, യൂബര്‍ ഒന്നും ബുക്ക് ആകുന്നില്ല. അന്ന് യൂബര്‍ ഈറ്റ്‌സ് ആയിരുന്നു ശരണം. ഓര്‍ഡര്‍ ചെയ്തു കാത്തിരുന്നു, നല്ല മഴയും പിന്നെ കറണ്ടും ഒന്നുമില്ലാതെ ആകെ വട്ടായി ഇരിക്കയായിരുന്നു. ഡെലിവറി ഏജന്റിനെ വിളിക്കുമ്പോള്‍ ഇപ്പൊ എത്താം, റോഡില്‍ ട്രാഫിക് ആണ്, വെള്ളമാണ് എന്ന മറുപടിയും. ഒരുപാട് സമയം കാത്തിരുന്നു. അന്ന് സത്യത്തില്‍ ആ ഡെലിവറി ഏജന്റിനെ നല്ലത് പറയണമെന്ന് എന്റെ മനസ്സില്‍ ഉറപ്പിച്ചിരുന്നു. അന്ന് ഒന്നരമണിക്കൂറില്‍ കൂടുതല്‍ മണിക്കൂറോളം എടുത്തു ഭക്ഷണം എത്താന്‍.

എന്താ ചേട്ടാ ലേറ്റ് ആയത് എന്ന് ചോദിച്ചു. വെള്ളമാണ് ട്രാഫിക് ആണ് എന്നുള്ള മറുപടി വീണ്ടും ആവര്‍ത്തിച്ചു. ആ സെക്കന്‍ഡില്‍ എനിക്ക് ദേഷ്യവും വിശപ്പും ഒക്കെ സഹിക്കാനാവാതെ രണ്ട് പറയണമെന്ന് തന്നെ വീണ്ടും വിചാരിച്ചു. ഭക്ഷണം തന്നു കഴിഞ്ഞു ആ ചേട്ടന്റെ മുഖത്ത് ഒന്നൂടെ നോക്കിയപ്പോള്‍ എന്തോ ഒന്നും പറയാന്‍ തോന്നിയില്ല. ആ ചേട്ടന്‍ എനിക്കുള്ള ഭക്ഷണം എത്തിച്ചത് എന്തുമാത്രം കഷ്ടപ്പെട്ടിട്ടാണ് എന്നൊരു തോന്നല്‍. ഒരു പക്ഷേ ഈ മഴയത്ത്, ട്രാഫിക്കില്‍,അയാള്‍ വിശന്നിരിക്കുക ആയിരുന്നിരിക്കും എനിക്കു ഭക്ഷണം തന്നപ്പോള്‍ എന്ന് തോന്നി. പിന്നീട് കണ്ടത് അയാള്‍ നടന്നകലുന്നത്. നിങ്ങള്‍ ഭക്ഷണം കഴിച്ചിരുന്നോ എന്ന് ചോദിക്കാന്‍ സമയം കിട്ടുന്നതിനു മുമ്പ്.

ഓണ്‍ലൈന്‍ ഭക്ഷണം ഡെലിവറി ചെയ്യുന്നവര്‍, വെയിലത്തും മഴയത്തും, കൂടി ബൈക്കില്‍ ദൂരം താണ്ടിയാണ് നമുക്കുള്ള ഭക്ഷണം എത്തിക്കുന്നത്. അതില്‍ ഭൂരിഭാഗം ആളുകളും സത്യസന്ധമായി ജോലി ചെയ്യുന്നവരുമാണ്. ട്രാഫിക് പ്രശ്‌നങ്ങള്‍ മൂലവും, കാലാവസ്ഥ കാരണവും പലപ്പോഴും ഭക്ഷണം ലേറ്റ് ആകാറുണ്ട്.

പിന്നീട് കാരണം ചോദിച്ചു അവരോട് തട്ടി കയറുക. നമ്മുടെ പക്ഷത്തുനിന്ന് നോക്കുമ്പോള്‍ ഒരു പക്ഷേ ശരിയായിരിക്കാം പക്ഷേ അപ്പോള്‍ നമ്മള്‍ ചിന്തിക്കേണ്ടത്, നമ്മുടെ വയര്‍ നിറയ്ക്കാന്‍ വേണ്ടി ഉള്ള ഭക്ഷണം ആണ് ഇവര്‍ കൊണ്ടുവരുന്നത്. അത് അവരുടെ ജോലിയാണ് എന്ന് പറഞ്ഞു വാദിക്കുന്നവര്‍ ഇപ്പോള്‍ ഉണ്ടാവും, എന്നാലും നമ്മള്‍ ഒന്ന് ചിന്തിക്കുക, നമ്മുടെ വയര്‍ നിറയ്ക്കാനും നമ്മുടെ ഒരുനേരത്തെ വിശപ്പ് അകറ്റുന്നതും അവരാണ്.
ഇനിമുതല്‍ ശ്രദ്ധിക്കുക.

 

Top