ഒരുകോടി ഡ്രൈവര്‍മാരുടെ ജോലി നഷ്ടപ്പെടുത്തുന്ന തീരുമാനം താന്‍ നടപ്പാക്കില്ല; ഗഡ്കരി

ന്യൂഡല്‍ഹി: സെല്‍ഫ് ഡ്രൈവിങ് കാറുകള്‍ ഇന്ത്യയില്‍ അനുവദിക്കില്ലെന്നു വ്യക്തമാക്കി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഗൂഗിള്‍ പോലുള്ള ടെക് കമ്പനികളും ഫോഡ്, വോള്‍വോ, ജനറല്‍ മോട്ടോഴ്‌സ് തുടങ്ങിയ വാഹന കമ്പനികളുമടക്കം ഏഷ്യയിലേയും യൂറോപ്പിലേയും അമേരിക്കയിലേയും നിരവധി രാജ്യങ്ങളില്‍ സെല്‍ഫ് ഡ്രൈവിംഗ് കാറുകളുടെ പരീക്ഷണയോട്ടം നടക്കുന്നുണ്ട്. എന്നാല്‍ ഡ്രൈവര്‍മാരുടെ ജോലി നഷ്ടപ്പെടുമെന്നതിനാല്‍ ഇത്തരം കാറുകളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നാണ് ഗഡ്കരി വ്യക്തമാക്കിയിരിക്കുന്നത്.

ഡ്രൈവറില്ലാ കാറുകള്‍ വന്നാല്‍ ഏകദേശം ഒരുകോടിയോളം ആളുകളുടെ ജോലി നഷ്ടപ്പെടും. ഇത്തരത്തിലുള്ള കാറുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കണമെന്ന ആവശ്യവുമായി നിരവധി പ്രമുഖ കമ്പനികള്‍ തന്നെ സമീപിച്ചിരുതായും എന്നാല്‍ താന്‍ ഈ സ്ഥാനത്ത് തുടരുന്ന കാലത്തോളം അത് നടക്കില്ലെന്ന് അവരോട് പറഞ്ഞതായും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

സാങ്കേതിക വിദ്യയെ എതിര്‍ക്കുന്നതുകൊണ്ടല്ല ഇത്. ഇന്ത്യയില്‍ ഏകദേശം 40 ലക്ഷം ഡ്രൈവര്‍മാരുണ്ടെന്നും കൂടാതെ 25 ലക്ഷം ഡ്രൈവര്‍മാരുടെ കുറവുണ്ടെന്നും അങ്ങനെ ഏകദേശം ഒരുകോടി ഡ്രൈവര്‍മാരുടെ ജോലി നഷ്ടപ്പെടുത്തുന്ന തീരുമാനം താന്‍ നടപ്പാക്കില്ലെന്നുമാണ് ഗഡ്കരി വ്യക്തമാക്കുന്നത്. ഖാദി- ഗ്രാമീണ വ്യവസായ കമ്മീഷന്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top