അമ്മയെ കൂടെ കൂട്ടാന്‍ ശ്രമിച്ചിരുന്നു, പക്ഷേ അമ്മ സമ്മതിച്ചിരുന്നില്ല

ഫ്‌ലാറ്റ്ഫോമിലിരുന്ന് പാട്ട് പാടി ജീവിതം നയിച്ചിരുന്ന രാണു മൊണ്ഡല്‍ ഇപ്പോള്‍ പഴയ ആളല്ല. ചലച്ചിത്ര പിന്നണി ഗായികയാണ്. ഇതുവരെ തുണയ്ക്ക് ആരുമില്ലാതിരുന്ന രാണുവിന് സ്വന്തക്കാരായി ഇപ്പോള്‍ നിരവധി പേരുണ്ട്. അക്കൂട്ടത്തില്‍ അകന്ന് കഴിഞ്ഞ മകള്‍ എലിസബത്ത് സതി റോയ് വരെ പെടും. എന്നാലിപ്പോള്‍ വലിയ വിമര്‍ശനമാണ് എലിസബത്ത് നേരിടുന്നത്. ഈ ആരോപണങ്ങള്‍ക്കെല്ലാം മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് എലിസബത്ത് സതി റോയ്.

അമ്മ റെയില്‍വെ സ്റ്റേഷനിലിരുന്ന് പാടുന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. കാരണം എനിക്ക് അമ്മയെ നിത്യവും സന്ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കൊല്‍ക്കത്തയ്ക്കടുത്ത് ധര്‍മതലയില്‍ പോയപ്പോള്‍ അമ്മ ഒരു ബസ്സ്റ്റാന്‍ഡില്‍ യാതൊരു ലക്ഷ്യവുമില്ലാതെ ഇരിക്കുന്നത് കണ്ടിരുന്നു. അന്ന് ഞാന്‍ 200 രൂപ നല്‍കി വീട്ടില്‍ പോകാന്‍ ആവശ്യപ്പെടുകയാണ് ഉണ്ടായത്. ഞാന്‍ കഴിയുമ്പോഴെല്ലാം അമ്മയ്ക്കുവേണ്ടി അമ്മാവന്റെ അക്കൗണ്ടിലേയ്ക്ക് 500 രൂപ അയച്ചു കൊടുക്കാറുണ്ട്. ഞാന്‍ ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുകയാണ്. ഒരു ചെറിയ കട നടത്തിയാണ് ജീവിതം കഴിക്കുന്നത്. ഒരു മകനുണ്ട്. കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്.

വിവാഹം കഴിഞ്ഞപ്പോള്‍ കൂട്ടുകുടുംബത്തിലായിരുന്നു താമസം. അപ്പോള്‍ അമ്മയ കൂടെ കൂട്ടാന്‍ നിര്‍വാഹമുണ്ടായിരുന്നില്ല. പിന്നീട് തനിച്ചായപ്പോള്‍ അമ്മയെ കൂടെ കൂട്ടാന്‍ ശ്രമിച്ചതാണ്. പക്ഷേ, അമ്മ സമ്മതിച്ചില്ല. ഇതൊന്നും അറിയാതെയാണ് ആളുകള്‍ ഇപ്പോള്‍ എന്നെ കുറ്റപ്പെടുത്തുന്നത്. ആളുകള്‍ ഇപ്പോള്‍ എനിക്കെതിരാണ്. ഞാന്‍ ഇനി എവിടെ പോകുമെന്നും എലിസബത്ത് ചോദിക്കുന്നു.

ഇപ്പോള്‍ അമ്മയെ പരിചരിക്കുന്ന അമ്ര ശോഭൈ ഷൊയ്താന്‍ ക്ലബിലെ ഭാരവാഹികള്‍ എന്നെ ഭീഷണിപ്പെടുത്തുകയാണ്. അമ്മയെ സന്ദര്‍ശിക്കാനൊന്നും അവര്‍ അനുവദിക്കുന്നില്ല. അമ്മയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍ എന്റെ കാല്‍ തല്ലിയൊടിക്കുമെന്നാണ് അവരുടെ ഭീഷണി. അമ്മയുമായി ഫോണില്‍ സംസാരിക്കാന്‍ പോലും അവര്‍ അനുവദിക്കുന്നില്ല. ഇപ്പോള്‍ അമ്മയെ എനിക്കെതിരേ തിരിക്കാനാണ് ശ്രമം. അവര്‍ അമ്മയെ വച്ച് പണമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. അമ്മയുടെ അക്കൗണ്ടില്‍ നിന്ന് പതിനായിരം രൂപ പിന്‍വലിച്ചുകഴിഞ്ഞു. എന്നാല്‍ അമ്മയ്ക്ക് വേണ്ടി അവര്‍ ഒന്നും വാങ്ങിയിട്ടുമില്ലെന്നും എലിസബത്ത് പറയുന്നു. അതേസമയം അമ്മയുടെ രണ്ടാം വിവാഹത്തിലെ ഭര്‍ത്താവും മക്കളും എന്തുകൊണ്ട് അമ്മയെ നോക്കുന്നില്ല എന്നും എലിസബത്ത് ചോദിക്കുന്നു.

Top