ആൺകുട്ടികളേയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തിയാൽ ശ്രദ്ധ മാറുമെന്ന മുസ്ലീം ലീഗ് നേതാവ് പിഎംഎ സലാമിന്റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ്. ആണും പെണ്ണും ഒരുമിച്ചിരുന്നാൽ ശ്രദ്ധ പോകുമെന്ന കാഴ്ചപ്പാടിനോട് യോജിപ്പില്ലെന്ന് സതീശൻ വ്യക്തമാക്കി.
അതേസമയം ഒരു വസ്ത്രവും അടിച്ചേൽപ്പിക്കാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘പാന്റും ഷർട്ടും അടിച്ചേൽപ്പിക്കുന്നത് ജൻഡർ ന്യൂട്രേലിറ്റി ആവുന്നില്ല’- അദ്ദേഹം പറഞ്ഞു. ലിംഗസമത്വം അനിവാര്യമാണെന്നും അത് ഭംഗിയായി നടപ്പാക്കണെന്നും അതിനായി വിവാദങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂർ സർവകലാശാലയിൽ പ്രിയ വർഗീസിന്റെ നിയമനം വിചിത്രവും നിയമവിരുദ്ധമാണെന്നും വി.ഡി സതീശൻ. മുഴുവൻ ബന്ധുനിയമനങ്ങളും അന്വേഷിക്കാൻ ചാൻസലർ തയാറാവണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു. പാർട്ടി ബന്ധുക്കൾക്ക് വേണ്ടി സർവകലാശാലകളിൽ സംവരണം ഏർപ്പെടുത്തിയിരിക്കുന്നതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മട്ടന്നൂരിലെ കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരെ എതിരെ കാപ്പ ചുമത്താൻ ഉള്ള നീക്കം തടയുമെന്നും അദ്ദേഹം അറിയിച്ചു. കോൺഗ്രസ്‌കാർക്കെതിരെ കാപ്പ ചുമത്തിയാൽ അതേപടി നേരിടുമെന്ന് മുന്നറിയിപ്പ് നൽകിയതാണെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.ബഫർ സോൺ പ്രശ്‌നം ഗൗരവമായി സർക്കാർ കൈകാര്യം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.