ഇന്ത്യന്‍ നിരത്തില്‍ ഒരു കോടി വാഹനങ്ങള്‍ തികച്ച് ഹ്യുണ്ടായ്

ക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട കാര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ്. കഴിഞ്ഞ 25 വര്‍ഷത്തോളമായി ഇന്ത്യക്കാര്‍ക്കൊപ്പമുണ്ട് ഹ്യുണ്ടായി. ഇതുവരെ ഒരു കോടി വാഹനങ്ങളാണ് കമ്പനി ഇന്ത്യന്‍ നിരത്തില്‍ എത്തിച്ചതെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അല്‍ക്കാസറാണ് ഒരുകോടി തികച്ച ആ വാഹനം. ഹ്യുണ്ടായിയുടെ ചെന്നൈയിലെ പ്ലാന്റില്‍ നിന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ഒരുകോടി തികയുന്ന വാഹനം പുറത്തിറക്കിയത്.

ശ്രീപെരുമ്പതൂരിലെ എച്ച്എംഐഎല്‍ പ്ലാന്റിലെ ഉല്‍പാദന നിരയില്‍ നിന്ന് പുറത്തിറങ്ങിയ അല്‍ക്കാസര്‍ എന്ന പ്രീമിയം എസ്‌യുവിയുടെ ബോണറ്റില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കയ്യൊപ്പ് പതിപ്പിച്ചു. ആദ്യ വാഹനം സാന്‍ട്രോയില്‍ നിന്ന് ഹ്യുണ്ടായി ഇന്ത്യന്‍ ആരംഭിച്ച യാത്ര ഇപ്പോള്‍ 11 മോഡലുകളുമായാണ് മുന്നോട്ട് പോകുന്നത്. 88 രാജ്യങ്ങളിലേക്ക് ഹ്യുണ്ടായി ഇന്ത്യയില്‍ നിന്ന് വാഹനം കയറ്റുമതിയും ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ ഉടനീളം 522 ഡീലര്‍ഷിപ്പുകളും 1310 ഷോറൂമുകളുമായാണ് ഹ്യുണ്ടായിയുടെ നെറ്റ്വര്‍ക്ക് രാജ്യത്ത് വ്യാപിച്ച് കിടക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.

ലോകത്തുടനീളമുള്ള വാഹന നിര്‍മാതാക്കളെ കോവിഡ് മഹാമാരി പ്രതിസന്ധിയിലാക്കിയപ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വലിയ പിന്തുണയായിരുന്നെന്ന് ഹ്യുണ്ടായി പറയുന്നു. ലോകത്തിനായി ഇന്ത്യന്‍ നിര്‍മിക്കുന്ന എന്ന മുദ്രാവാക്യത്തിലാണ് ഹ്യുണ്ടായിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം. രാജ്യത്തെ ഏറ്റവും വലിയ വാഹന കയറ്റുമതിക്കാര്‍, ഇന്ത്യയിലെ ആദ്യ സ്മാര്‍ട്ട് മൊബിലിറ്റി സൊല്യൂഷന്‍, തുടങ്ങിയ വിശേഷങ്ങള്‍ കമ്പനിക്ക് സമ്മാനിച്ച രാജ്യമാണ് ഇന്ത്യയെന്നും ഹ്യുണ്ടായി അഭിപ്രായപ്പെടുന്നുണ്ട്.

ഇന്ത്യയിലെ 25 വര്‍ഷത്തെ മികവിന്റെ ഈ ശ്രദ്ധേയമായ യാത്രയില്‍, ഉപയോക്താക്കള്‍ക്ക് മികച്ച മൊബിലിറ്റി അനുഭവങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഹ്യുണ്ടായിയുടെ ലോകോത്തര ഉല്‍പ്പന്നങ്ങള്‍ രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ടതും വിശ്വസനീയവുമായ ബ്രാന്‍ഡായി ഹ്യുണ്ടായിയെ മാറ്റിയെന്നും കമ്പനി പറയുന്നു.

‘മാനവികതയിലേക്കുള്ള പുരോഗതി’ എന്ന കമ്പനിയുടെ ആഗോള കാഴ്ചപ്പാടിന് അനുസൃതമായി, ഹ്യുണ്ടായ് തമിഴ്നാട് സംസ്ഥാനത്തിനായി കമ്മ്യൂണിറ്റി കേന്ദ്രീകൃത സാമൂഹിക മൂല്യ സംരംഭങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീപെരുമ്പൂരിലെ കത്രമ്പാക്കം ഗ്രാമത്തില്‍ 1500 പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന ശിശു സംരക്ഷണ കേന്ദ്രവും പ്രതിവര്‍ഷം 500 പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന കമ്മ്യൂണിറ്റി ഹാളും, കാഞ്ചീപുരം ജില്ലയിലെ 200 കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന ഗ്രാമീണ സ്ത്രീകള്‍ക്കായി വരുമാന ഉത്പാദന പരിപാടി, സര്‍ക്കാര്‍ ആശുപത്രികളിലേക്ക് വെന്റിലേറ്ററുകള്‍, ശ്രീപെരുമ്പതൂരിനടുത്തുള്ള വല്ലക്കോട്ടൈ വില്ലേജില്‍ ഒരു മൊബൈല്‍ കാറ്ററിംഗ് സേവനം ആരംഭിക്കുന്നതിന് ഒരു സ്വയം സഹായ ഗ്രൂപ്പിനുള്ള പിന്തുണ തുടങ്ങിയവ ഹ്യുണ്ടായിയുടെ പദ്ധതികളില്‍ ചിലതാണ്.

ഈ ചരിത്ര നാഴികക്കല്ല് ഹ്യുണ്ടായിയുടെ പ്രതിബദ്ധതയുടെ തെളിവാണെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ എസ്എസ് കിം പറഞ്ഞു. കമ്പനിയെ വിശ്വസിക്കുകയും ഹ്യുണ്ടായിയെ ഏറ്റവും വിശ്വസനീയമായ സ്മാര്‍ട്ട് മൊബിലിറ്റി സൊല്യൂഷന്‍ ദാതാവാക്കുകയും ചെയ്ത എല്ലാ ഉപഭോക്താക്കള്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 

Top